മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് റിപ്പോര്‍ട്ട് : വരുംവര്‍ഷം നിര്‍മാണ പദ്ധതികളില്‍ എട്ട് ബില്യന്‍  ഡോളറിന്‍െറ കുറവുണ്ടാവും

ദോഹ: ഖത്തറില്‍ നിര്‍മാണരംഗത്തെ മുതല്‍മുടക്കില്‍ ഇടിവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 
വരുംവര്‍ഷം രാജ്യത്തെ നിര്‍മാണ പദ്ധതികളില്‍ എട്ട് ബില്യന്‍ ഡോളറിന്‍െറയെങ്കിലും കുറവുണ്ടാകുമെന്നാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ അവലോകന സ്ഥാപനമായ മിഡില്‍ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് (മീദ്)റിപ്പോര്‍ട്ട് ചെയ്യുന്നത്. 
ആഗോളരംഗത്ത് എണ്ണയുല്‍പാദന രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഫലമായി ഗള്‍ഫ് രാജ്യങ്ങളിലെ ചെലവുചുരുക്കലിന്‍െറ ഭാഗമായാണിത്. 
മീദ് പഠന റിപ്പോര്‍ട്ട് പ്രകാരം 2016ഓടെ ജി.സി.സി രാജ്യങ്ങളില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ക്ക് നല്‍കുന്ന കരാറുകളില്‍ 15 ശതമാനം കുറവാണ് പ്രകടമാകുന്നത്. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷം നിര്‍മാണ രംഗത്ത് ചെലവിട്ട 165 ബില്യന്‍ ഡോളറില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം 140 ബില്യന്‍ ഡോളറായിരിക്കും അംഗരാജ്യങ്ങള്‍ പുതിയ നിര്‍മാണങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ചെലവിടുക. ഖത്തറിലാവും ഇത് ഏറ്റവും കൂടുതല്‍ പ്രകടമാകുക. 22.2 ബില്യന്‍ ഡോളറായിരിക്കും രാജ്യത്ത് വരുന്ന 12 മാസങ്ങളിലെ പുതിയ നിര്‍മാണ കരാറുകള്‍ക്കായുള്ള നീക്കിയിരിപ്പ്. 
കഴിഞ്ഞ വര്‍ഷം ഇത് 30 ബില്യന്‍ ഡോളറായിരുന്നു. ബജറ്റ് കമ്മിയും കുത്തനെ ഇടിഞ്ഞ എണ്ണ വിലയുമാണ് ഗവണ്‍മെന്‍റ് ചെലവില്‍ നിയന്ത്രണം വരുത്താന്‍ പ്രേരിപ്പിക്കുന്നത്.
 കഴിഞ്ഞവര്‍ഷം നിര്‍മാണരംഗത്ത് ചെലവിട്ട 30 ബില്യന്‍ ഡോളര്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് നീക്കിയിരിപ്പായിരുന്നു. എക്സ്പ്രസ് വേ, ദോഹ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും 2022 ലോകകപ്പ് സ്റ്റേഡിയം നിര്‍മാണത്തിനുമാണ് ഇത്രയും തുക മാറ്റിവെക്കേണ്ടി വന്നത്. 
മീദിന്‍െറ കണക്കുപ്രകാരം കരാറുകളുടെ മൂല്യമനുസരിച്ച് അറബ് രാജ്യങ്ങളില്‍ നിര്‍മാണരംഗത്ത് ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക സൗദി അറേബ്യയായിരിക്കും. ഇത് 10 ബില്യന്‍ (20 ശതമാനം) മുതല്‍ 40.7 ബില്യന്‍ ഡോളര്‍ വരെയാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
കുവൈത്ത് 23 ശതമാനം കുറവായിരിക്കും (24.3 ബില്യന്‍ ഡോളര്‍) നിര്‍മാണരംഗത്തെ നിക്ഷേപങ്ങളില്‍ വരുത്തുക. കഴിഞ്ഞ വര്‍ഷം 31 ബില്യന്‍ ഡോളറായിരുന്നു കുവൈത്തിന്‍െറ ഈ മേഖലയിലെ നീക്കിയിരിപ്പ്. എന്നാല്‍, ദുബൈയില്‍ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസനരംഗത്തെ നിര്‍മാണവും ഗതാഗത സൗകര്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങളിലും, അബൂദബിയിലെ എണ്ണമേഖലയിലെ നിക്ഷേപങ്ങളിലും കാര്യമായ കുറവുണ്ടാവില്ളെന്നാണ് വിലയിരുത്തല്‍. ഇവിടങ്ങളില്‍ 2.4 ശതമാനത്തിന്‍െറ കുറവേ പ്രകടമാകുന്നുള്ളൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.