ചൂടിന് ആശ്വാസമായി കുളിര്‍മഴ

ദോഹ: കൊടും ചൂടിന് ശമനമുണ്ടാകുന്നതിന്‍െറ സൂചന നല്‍കി രാജ്യത്ത് പരക്കെ മഴയും പൊടിക്കാറ്റും. ഇന്‍ഡസ്ട്രിയല്‍ ഏരിയ, ശഹാനിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ മഴ പെയ്തപ്പോള്‍ ദോഹയിലും സമീപ പ്രദേശങ്ങളിലും ചാറ്റല്‍മഴയാണുണ്ടായത്. അല്‍ഖോറിലും ദുഖാനിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്കുശേഷം കനത്ത പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇടിയുടെ അകമ്പടിയോടെയാണ് മഴ വന്നത്.
കൊടുംചൂടില്‍ ഉരുകിയിരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് മഴ കാരണം ചൂട് കുറഞ്ഞത് ആശ്വാസമായി. പകല്‍ സമയത്ത് താപനിലയില്‍ നല്ല കുറവും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്തിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശഹാനിയയിലും കനത്ത മഴയാണുണ്ടായത്. ഒട്ടക ഫാമുകളിലും മറ്റും വെള്ളം കയറി. ഐന്‍ ഖാലിദ് ഭാഗത്തും നന്നായി മഴ പെയ്തയു. ദോഹയിലും പ്രാന്ത പ്രദേശങ്ങളിലും ഉച്ചയോടെ ആകാശം മേഘാവൃതമായെങ്കിലും കാര്യമായ മഴ പെയ്തില്ല. സാമാന്യം ശക്തമായ രീതിയില്‍ മഴപെയ്യുമെന്ന പ്രതീതിയാണുണ്ടായിരുന്നത്. നല്ലതുപോലെ ഇടിയും അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ ആലിപ്പഴങ്ങള്‍ പൊഴിഞ്ഞതായി പ്രാദേശിക വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 
പത്ത് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സെപ്തംബര്‍ മാസത്തില്‍ തുടര്‍ച്ചയായി മഴപെയ്യുന്നതെന്ന്  അല്‍ജസീറ ഇംഗ്ളീഷിലെ കാലാവസ്ഥാ വിദഗ്ധ സ്റ്റെഫ് ഗൗല്‍ട്ടര്‍ പറഞ്ഞു. ഇതിനു മുമ്പ് സെപ്തംബറില്‍ മഴ പെയ്തത് 2012ല്‍ ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആ വര്‍ഷം സെപ്തംബര്‍ അവസാനത്തിലായിരുന്നു മഴ പെയ്തത്. ഇന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. താപനില 43 ഡിഗ്രി സെല്‍ഷ്യല്‍സില്‍ നിന്നും 37ഡിഗ്രി സെല്‍ഷ്യല്‍സായി താഴാനിടയുണ്ട്.  അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ഇതേനില തുടരും. അതേസമയം സാന്ദ്രതയുടെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നും സ്റ്റെഫ് ഗൗല്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കി. വാഹന യാത്രികര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഖത്തര്‍ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്‍റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് ശക്തമായി വീശുന്നത് കാരണം അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. കാഴ്ച പരിധി കുറയാന്‍ ഇതു കാരണമാകും. രാജ്യത്തിന്‍െറ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ദോഹയില്‍ തെളിഞ്ഞതും പ്രകാശം നിറഞ്ഞതുമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.