ഹമദ് തുറമുഖം ഉദ്ഘാടനം ഡിസംബര്‍ 24ന് 

ദോഹ: പുതുതായി നിര്‍മിച്ച ഹമദ് തുറമുഖം ഡിസംബര്‍ 24ന് കപ്പലുകള്‍ക്കായി തുറന്നുകൊടുക്കും. ആദ്യഘട്ടത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത കപ്പലുകള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും മാത്രമാണ് അനുമതിയുണ്ടാകുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ തുറമുഖത്ത് നിന്ന് പ്രതിവര്‍ഷം ആറ് ദശലക്ഷം കണ്ടൈനറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വര്‍ഷത്തില്‍ 17 ലക്ഷം ടണ്‍ ചരക്കുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി പുതിയ തുറമുഖത്തെ ജനറല്‍ കാര്‍ഗോ ടെര്‍മിനലിനുണ്ടാകും. ഗ്രെയിന്‍ ടെര്‍മിനലില്‍ പത്ത് ലക്ഷം ടണും വെഹിക്കിള്‍ റെസീവിങ് ടെര്‍മിനലില്‍ അഞ്ച് ലക്ഷം വാഹനങ്ങളും വര്‍ഷാവര്‍ഷം ഉള്‍ക്കൊള്ളാന്‍ സാധിക്കും. മറ്റു ജി.സി.സി രാജ്യങ്ങളുമായി കടല്‍, റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കും. 
കേന്ദ്രീകൃത കസ്റ്റംസ് സംവിധാനം, പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ്, വെസല്‍ ഇന്‍സ്പെക്ടിങ് പ്ളാറ്റ്ഫോം, 110 മീറ്റര്‍ ഉയരമുളള കണ്‍ട്രോള്‍ ടവര്‍, വിവിധോദ്ദേശ്യ നാവിക സംവിധാനങ്ങള്‍ തുടങ്ങിയവയും ഹമദ് തുറമുഖത്ത് ഒരുക്കുന്നുണ്ട്. രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവല്‍കരണത്തിന് സഹായകമായേക്കാവുന്ന തുറമുഖം സമുദ്ര വ്യാപാര കേന്ദ്രം എന്ന നിലയില്‍ ഖത്തറിന്‍െറ സ്ഥാനം ഉയര്‍ത്തുകയും ചെയ്യും. നാല് കിലോ മീറ്റര്‍ നീളമുള്ള തുറമുഖത്തിന് 700 മീറ്റര്‍ വീതിയും 17 മീറ്റര്‍ ആഴവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കപ്പലിന് വരെ ഇവിടെ നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. 12 കൂറ്റന്‍ ക്രെയിനുകളടക്കം നിരവധി ആധുനിക ഉപകരണങ്ങളാണ് ഹമദ് പോര്‍ട്ടില്‍ സജ്ജമായത്. 26 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഹമദ് തുറമുഖം പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 
2,700 കോടി റിയാല്‍ ചെലവഴിച്ചാണ് ഇതിന്‍െറ നവീകരണം പൂര്‍ത്തീകരിക്കുന്നത്. ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍, മള്‍ട്ടി യൂസ് ടര്‍മിനല്‍, ഓഫ്ഷോര്‍ സപൈ്ള ബേസ്, കോസ്റ്റ് ഗാര്‍ഡ് യൂനിറ്റ്, പോര്‍ട്ട് മറൈന്‍ യൂനിറ്റ്, ലൈവ് സ്റ്റോക്ക് ടെര്‍മിനല്‍, കോസ്റ്റല്‍ സെക്യൂരിറ്റി ഷിപ്പ് ടെര്‍മിനല്‍, മാരിടൈം സപ്പോര്‍ട്ട് ആന്‍റ് ആട്രിബ്യൂഷന്‍ ടെര്‍മിനല്‍ എന്നിവയും പുതിയ തുറമുഖത്ത് സജ്ജമാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.