പ്രവാസി ജീവനായി നിലവിളിക്കുമ്പോൾ സർക്കാർ എവിടെ?

നാട്ടിലെ സമ്പദ്‌വ്യവസ്ഥയുടെ നാഡികളിലൂടെ ഇന്നും സഞ്ചരിക്കുന്നത് ഗൾഫിൽ പണിയെടുക്കുന്ന ഓരോ വ്യക്തിയുടെയും വിയർപ്പിന്റെ ഉപ്പാണ്. ഓരോ ഉത്സവകാലത്തും ഓരോ ബജറ്റിലും ഓരോ രാഷ്ട്രീയ വേദിയിലും ‘പ്രവാസിയാണ് കേരളത്തിന്റെ ശക്തി’ എന്ന വാചകം ആവർത്തിക്കപ്പെടുന്നു. എന്നാൽ അതേ പ്രവാസി ഒരു ആശുപത്രി കിടക്കയിൽ മരണത്തെ മാത്രം മുന്നിൽ കണ്ടു കിടക്കുമ്പോൾ, അവരെ ജീവനോടെ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പലപ്പോഴും മൗനം പാലിക്കുന്നു?

ഇത് ഒരു വികാരപ്രശ്നം മാത്രമല്ല, ഭരണത്തിന്റെ മുൻഗണനകളെ ചോദ്യം ചെയ്യുഐ.സി.ഡബ്ലിയു.എഫ്) ജീവൻഭീഷണിയുള്ള അപകടങ്ങൾ, അടിയന്തര ചികിത്സ, ഇന്ത്യയിലേക്കുള്ള യാത്ര, ദുരിതത്തിലായ ഇന്ത്യൻ പൗരന് സഹായം എന്നിവയ്ക്ക് ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നു. ഗുരുതര അപകടത്തിൽപ്പെട്ട പ്രവാസിക്ക് എമർജൻസി മെഡിക്കൽ കെയർ ഉൾപ്പെടെ സഹായം നൽകാൻ എംബസികൾക്ക് അധികാരമുണ്ടെന്ന് മാർഗനിർദേശങ്ങൾ പറയുന്നു.

അപ്പോൾ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇതാണ്..; ജീവൻ രക്ഷിക്കാനായി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ ഫണ്ട് യഥാർഥത്തിൽ എത്ര വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കുന്നു ?

ഒരു സാധാരണ തൊഴിലാളിക്ക് വിദേശ ആശുപത്രിയിൽ നിന്ന് മെഡിക്കൽ ക്ലിയറൻസ് നേടി സ്ട്രെച്ചർ ടിക്കറ്റ് ഒരുക്കി നാട്ടിലെത്തുക എന്നത് സാമ്പത്തികമായും നടപടിക്രമപരമായും ദുർഘടമാണ്. അപ്പോൾ കുടുംബം, സർക്കാർ ഹെൽപ് ലൈനിനെ അല്ല, വാട്സ്ആപ്പ് കൂട്ടായ്മകളെയാണ് ആദ്യം സമീപിക്കുന്നത്. മനുഷ്യരുടെ കരുണയാണ് ആദ്യം എത്തുന്നത്; സർക്കാർ സഹായം പിന്നീട് അന്വേഷിക്കപ്പെടുന്നു. ഇത് ഒരു ക്ഷേമസംവിധാനത്തിന് യോജിക്കുന്ന അവസ്ഥയല്ല.

കേരളത്തിൽ നോർക്ക എമർജൻസി റിപാട്രിയേഷൻ ഫണ്ട് ഉണ്ട്. പക്ഷേ പ്രായോഗികമായി കാണുന്നത് കൂടുതലായും മൃതദേഹം നാട്ടിലെത്തിക്കൽ കേന്ദ്രീകരിച്ച സംവിധാനങ്ങളാണ്. മരിച്ചവനെ നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടെങ്കിൽ, ജീവനോടെ ഉള്ള ഒരാളെ അടിയന്തരമായി കൊണ്ടുവരാൻ അതിലും ശക്തമായ പ്രോട്ടോക്കോൾ എന്തുകൊണ്ട് ഇല്ല? ഇവിടെയാണ് സർക്കാരിന്റെ മുൻഗണനകളെ കുറിച്ചുള്ള പരിഹാസം സ്വാഭാവികമായി ഉയരുന്നത്.

ലോകകേരള സഭക്കായി വർഷംതോറും കോടികൾ ചെലവഴിക്കാൻ സർക്കാറിന് മടിയില്ല. വേദികളും വിളക്കുകളും പ്രമേയങ്ങളും പ്രശംസാപ്രസംഗങ്ങളും നിറഞ്ഞ ആ ആഘോഷത്തിന് പണം കണ്ടെത്തുന്ന അതേ സർക്കാർ, ഗൾഫിൽ ഒരു സാധാരണ പ്രവാസി ജീവൻപോലും പണയം വെച്ച് ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ അവനെ ജീവനോടെ നാട്ടിലെത്തിക്കാൻ എന്ത് സ്ഥിരം പദ്ധതിയാണ് നടപ്പിലാക്കിയിട്ടുള്ളത് ?

പ്രവാസിയുടെ കൈയടിക്കും ചിത്രങ്ങൾക്കും വേദിയൊരുക്കുന്നത് എളുപ്പമാണ്, അവന്റെ ജീവൻ രക്ഷിക്കാൻ ‘ഗോൾഡൻ അവർ’ നഷ്ടമാകാതെ പ്രവർത്തിക്കുന്ന സംവിധാനമൊരുക്കുക തന്നെയാണ് യഥാർത്ഥ ലോകകേരള സഭയുടെ കടമ. ഇതാണ് ഇന്ന് പൊതുസമൂഹം സർക്കാരിനോട് ചോദിക്കുന്ന ഏറ്റവും ഗൗരവമേറിയ ചോദ്യം. പ്രവാസിയുടെ ദുരിതത്തിൽ പലപ്പോഴും രണ്ടാമത്തെ വേദന വിമാനക്കമ്പനികളുടെ നിരക്കുകളാണ്. സ്ട്രെച്ചർ സീറ്റോ മെഡിക്കൽ എസ്കോർട്ടോ ആവശ്യമായാൽ സാധാരണ ടിക്കറ്റിന്റെ പലമടങ്ങ് ചെലവ് ഉറപ്പ്. ജീവൻ രക്ഷിക്കാനുള്ള സമയപരിധിയെ പോലും വിപണി ലാഭത്തിന്റെ കണ്ണുകൊണ്ട് കാണുന്ന ഈ അവസ്ഥയിൽ സർക്കാർ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ മാനുഷികമായി ഇടപെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

അതിലും ആശങ്കാജനകം നോർക്ക കെയർ പോലുള്ള ഇൻഷുറൻസ് പദ്ധതികളിൽ ജീവനോടെ മെഡിക്കൽ റീപാട്രിയേഷൻ സംബന്ധിച്ച വ്യക്തമായ പ്രൊവിഷൻ ഇല്ലെന്ന വിമർശനമാണ്. ചികിത്സക്കുള്ള ഇൻഷുറൻസ് ഉണ്ടെങ്കിലും, ആ ചികിത്സ ലഭിക്കാൻ ഇന്ത്യയിലേക്കെത്തേണ്ട നിർണായക യാത്രച്ചെലവ് സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ആ സുരക്ഷ അപൂർണമാകുന്നു.

ഇവിടെ സർക്കാർ മറക്കരുതാത്ത ഒരു സത്യമുണ്ട്, പ്രവാസിക്ക് വോട്ട് ഇല്ലായിരിക്കാം, പക്ഷേ അവനും ഈ രാജ്യത്തിന്റെ പൗരനാണ്. അവന്റെ ജീവന് രാഷ്ട്രീയ ഗണിതത്തിന് അതീതമായ വിലയുണ്ട്. അതുകൊണ്ട് അടിയന്തരമായി വേണ്ടത് മൂന്ന് നടപടികളാണ്:

ഒന്ന്, എംബസികളിൽ 24x7 മെഡിക്കൽ റീപാട്രിയേഷൻ ഡെസ്ക് സ്ഥാപിക്കുക.

രണ്ട്, ഐ.സി.ഡബ്ലിയു.എഫ് വഴി അടിയന്തര എയർ ആംബുലൻസ്/സ്ട്രെച്ചർ യാത്രയ്ക്ക് ഫാസ്റ്റ്-ട്രാക്ക് ഫണ്ട് ഉണ്ടാവുക.

മൂന്ന്, നോർക്ക കെയറിൽ എയർ ആംബുലൻസ് കവർ നിർബന്ധിതമായി ഉൾപ്പെടുത്തുക.

പ്രവാസിയുടെ പണം നാട്ടിലേക്ക് വരുമ്പോൾ ആഘോഷവും ആദരവുമുണ്ടെങ്കിൽ, അവന്റെ ജീവൻ അപകടത്തിലാകുമ്പോൾ അതേ വേഗത്തിൽ കരുതലും എത്തണം. അല്ലാത്തപക്ഷം‘പ്രവാസി നമ്മുടെ നട്ടെല്ല്’ എന്ന വാചകം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാത്രം ബാക്കി നിൽക്കും, ജീവൻ രക്ഷിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഫണ്ട് തേടുന്ന കുടുംബങ്ങളുടെ നിലവിളി മാത്രമേ യാഥാർഥ്യമായി ശേഷിക്കൂ. 

Tags:    
News Summary - Where is the government when the expatriates are crying for their lives?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.