മസ്കത്ത്: ഒമാനിലെ വിവിധ കമ്പനികളിൽ വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജോലി ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ കർശനമായി നിരീക്ഷിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രാലയത്തിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആൻഡ് ഇക്വലൻസി വിഭാഗം ഡയറക്ടർ പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ആധികാരികമാണെന്ന് ഉറപ്പിക്കുന്നതു സംബന്ധിച്ച നിയമ നടപടിക്രമങ്ങൾ 2012 ഡിസംബർ മുതൽ പ്രാബല്യത്തിലുണ്ട്.
ഒമാന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്യതാ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക നിയമവും പാസാക്കിയിട്ടുണ്ട്. ഇത് പ്രകാരം വിദേശ സർവകലാശാലകൾ നൽകുന്ന എല്ലാത്തരം സർട്ടിഫിക്കറ്റുകളും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണം. അല്ലാത്ത പക്ഷം അവയെ യഥാർഥ സർട്ടിഫിക്കറ്റുകളായി കണക്കാക്കുകയില്ല. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് ജി.സി.സി രാജ്യങ്ങൾ പൊതുവായാണ് രൂപം നൽകിയിട്ടുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ളവ ജീവനക്കാരെ ജോലിക്കെടുക്കും മുമ്പ് സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പിക്കാൻ ബന്ധപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ക്വാളിഫിക്കേഷൻ ഇക്വലൻസി ആൻഡ് റെക്കഗ്നീഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഖദീജ അൽ ഖുറൈഷി പറഞ്ഞു. ഒമാനിൽ പിടിക്കപ്പെടുന്ന വ്യാജ സർട്ടിഫിക്കറ്റ് കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുക. തങ്ങൾക്ക് ലഭിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധന നടത്താറുണ്ടെന്നും അൽ ഖുറൈഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.