മസ്കത്ത്: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും വിമാന സർവിസുകളിലെ തടസ്സങ്ങൾക്കുമിടയിലും ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2026-ന്റെ ആദ്യ പകുതിയിൽ ഒമാനിലേക്ക് 18 ലക്ഷം വിനോദസഞ്ചാരികൾ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. മുൻവർഷത്തെ ഇതേ കാലയളവിന് സമാനമായ സന്ദർശക നിരക്കാണ് സുൽത്തനേറ്റ് നിലനിർത്തിയത്.
സന്ദർശകരിൽ 4.91 ലക്ഷം പേരുമായി യു.എ.ഇ ഒന്നാം സ്ഥാനത്തും 3.82 ലക്ഷം പേരുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും 68,000 പേരുമായി ജർമനി മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, ഇതേ കാലയളവിൽ വിദേശത്തേക്ക് യാത്ര ചെയ്ത ഒമാനി പൗരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. 2025-ലെ 2.9 മില്യണിൽ നിന്ന് 2.8 മില്യനായാണ് കുറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾ ഒമാന്റെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, ഇത് ദീർഘനാൾ തുടർന്നാൽ ഈ വർഷം ലക്ഷ്യമിട്ട വളർച്ചാ നിരക്കിനെ ബാധിച്ചേക്കും.
ഈ വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ 5.6 ശതമാനം വളർച്ചയാണ് പതിനൊന്നാം പഞ്ചവാർഷിക പദ്ധതിയിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) പുതിയ കണക്കുകൾ പ്രകാരം, ആദ്യ പകുതിയിൽ ഹോട്ടൽ വരുമാനത്തിൽ 12 ശതമാനവും, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിൽ 15 ശതമാനവും, അതിഥികളുടെ എണ്ണത്തിൽ 13 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
ഹോട്ടൽ- റസ്റ്ററന്റ് മേഖലകൾ ഉൾപ്പെടുന്ന ടൂറിസം രംഗം ആദ്യ പാദത്തിൽ 1.2 ശതമാനം വളർച്ച കൈവരിക്കുകയും അതിന്റെ ആകെ മൂല്യം 194 മില്യൺ ഒമാനി റിയാലിലേക്ക് ഉയരുകയും ചെയ്തു. നിലവിൽ ആരംഭിച്ചിരിക്കുന്ന ഖരീഫ് ദോഫാർ, വരാനിരിക്കുന്ന ശീതകാല ടൂറിസം സീസൺ എന്നിവയിലൂടെ വർഷത്തിന്റെ രണ്ടാം പകുതിയിൽ ടൂറിസം മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ് പ്രതീക്ഷ.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ആയിരക്കണക്കിന് വിമാന സർവിസുകൾ റദ്ദാക്കേണ്ടി വരികയും വ്യോമപാതകൾ അടക്കുകയും ചെയ്തത് ആഗോള യാത്രാ ബുക്കിങ്ങുകളെ ബാധിച്ചിട്ടുണ്ട്. വിമാന സർവിസുകളിലെ ഈ നിയന്ത്രണങ്ങൾ മൂലം പശ്ചിമേഷ്യയിലെ ടൂറിസം മേഖലക്ക് പ്രതിദിനം 600 മില്യൺ ഡോളർ വരെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.