സലാല: ടൂർ പാക്കേജിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ ഇരകൾ നിയമനടപടിക്കൊരുങ്ങുന്നു. പൊലീസിനും അംബാസഡർക്കും പരാതി നൽകാനും നാട്ടിലേക്ക് കടന്ന സംഘത്തെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുമാണ് നീക്കം. ബ്ലൂ ജെറ്റ് ഇന്റർനാഷനൽ സർവിസസ് എന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തി മുങ്ങിയ സംഘത്തിനെതിരെയാണ് അധികൃതർ നിയമനടപടി ആലോചിക്കുന്നത്. തട്ടിപ്പിനിരയായവരും സാമൂഹികപ്രവർത്തകരും ഇതിനായുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യ ഭാഗമായി ബ്ലൂ ജെറ്റ് ഇന്റർനാഷനൽ കമ്പനിയുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ മുഴുവൻ ആളുകളും 91682636 എന്ന നമ്പറിൽ ഷഫീഖുമായി ബന്ധപ്പെട്ട് പേര്, സിവിൽ ഐഡി നമ്പർ, വാട്സ്ആപ് നമ്പർ, അടച്ച തുക എന്നീ വിവരങ്ങൾ നൽകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ടൂർ പാക്കേജിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് കഴിഞ്ഞദിവസം ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വൈറലാവുകയും നേരത്തേ തട്ടിപ്പിനിരയായ നിരവധിപേർ ഇതിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതോടെ സലാലയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗസംഘം നാട്ടിലേക്ക് മുങ്ങി. കഴിഞ്ഞവർഷവും സമാന രീതിയിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നു.
മലയാളികൾ ഉൾപ്പെടെ നിരവധിപേരുടെ തുക ഇപ്രാവശ്യവും നഷ്ടമായിട്ടുണ്ട്. കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ് സംഘം പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. സൂപ്പർ മാർക്കറ്റുകൾക്കുപുറത്ത് റാഫിൽ കൂപ്പൺ കൗണ്ടറുകൾ സ്ഥാപിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. ഫ്രീ റാഫിൾ കൂപ്പണിൽ പേരുവിവരങ്ങൾ എഴുതി ഇടുന്നത് പ്രവാസലോകത്തെ പതിവ് കാഴ്ചയാണ്. ഇങ്ങനെ ലഭിക്കുന്ന ഫോൺ നമ്പറിലേക്ക് രണ്ട് ദിവസം കഴിഞ്ഞാൽ അഭിനന്ദനങ്ങൾ അറിയിച്ച് വിളി വരും. 5000 പേരിൽനിന്ന് താങ്കളും കുടുംബവും ടൂർ പാക്കേജിനായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുന്ന സംഘം പ്രമുഖ ഹോട്ടലിൽ നിങ്ങളുടെ ഒഴിവനുസരിച്ച് കുടുംബവുമായി വന്ന് നേരിൽ കാണാനുള്ള ക്ഷണവും നൽകും. ഇങ്ങനെ ഹോട്ടലിൽ ചെല്ലുമ്പോൾ അവരുടെ ടൂർ കമ്പനിയെക്കുറിച്ചും ആകർഷകമായ പാക്കേജുകളെക്കുറിച്ചും വിശദീകരിക്കും. മാത്രമല്ല, തട്ടിപ്പാണെന്ന് തോന്നാതിരിക്കാൻ മികച്ച സ്വീകരണവും നൽകും.
900 റിയാൽ,1250 റിയാൽ, 2500 റിയാൽ എന്നിവക്ക് ഏഴ്, 21, 35 ദിവസങ്ങളിൽ കുടുംബസമേതം 175 രാജ്യങ്ങളിൽ ടൂർ പോവാനുള്ള പാക്കേജുകളാണ് സംഘം മുന്നോട്ടുവെക്കുന്നത്. വിമാന ടിക്കറ്റ്, ഹോട്ടൽ ഭക്ഷണം എല്ലാം ഉൾപ്പെടെയാണ് ഈ പാക്കേജെന്നും അതിനകത്ത് പരമാവധി ഇളവ് നൽകാം എന്നും പറയും. ഇരകളെ വീഴ്ത്താനായി ഒരു വർഷത്തെ ജിം അപ്പോയിൻമെന്റ്, കുട്ടികൾക്കുള്ള നീന്തൽ, ഫുട്ബാൾ, ഡാൻസിങ് പരിശീലനം എന്നിവയുടെ വൗച്ചറുകൾ, 30 ശതമാനം കുറവിൽ ഫ്ലൈറ്റ് ടിക്കറ്റ് വർഷങ്ങളോളം ബുക്ക് ചെയ്ത് നൽകാമെന്നും വാഗ്ദാനം ചെയ്യും. ഇപ്പോൾ 300 റിയാലോ, 200 റിയാലോ അടച്ച് ബ്ലോക്ക് ചെയ്തുവെക്കാനും ബാക്കി മാസം തോറും അടച്ചാൽ മതിയെന്നും പറയും. മസ്കത്തിലെ ഇല്ലാത്ത ഓഫിസിന്റെ വിശദാംശങ്ങൾ നൽകിയാണ് സംഘം കഴിഞ്ഞവർഷം സലാലയിൽ തട്ടിപ്പ് നടത്തിയത്. രണ്ടുതവണ അടവ് കഴിഞ്ഞാൽപിന്നെ ഈ സംഘത്തെക്കുറിച്ച് ഒരുവിവരവും ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.