കഴിഞ്ഞ ഡിസംബർ 18ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുൽത്താൻ ഹൈതം ബിൻ താരിഖിനെ സന്ദർശിച്ചപ്പോൾ
മസ്കത്ത്: ഒമാനെ ലക്ഷ്യമിട്ട് നടന്ന സമീപകാല ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി അദ്ദേഹം ടെലിഫോണ്‍ സംഭാഷണം നടത്തി. ആക്രമണങ്ങളില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ ചര്‍ച്ച ചെയ്യുകയും ചെയതതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒമാന്റെ പരമാധികാരത്തിനും അഖണ്ഡതക്കമെതിരായ നടപടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യ-പൂർവ ഏഷ്യയിൽ സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ ഉടൻ സംഘർഷം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. സുൽത്താൻഹൈതം ബിൻ താരിഖുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പ്രദേശത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ തുടർച്ചയായ നയതന്ത്ര ഇടപെടൽ നിർണായകമാണെന്ന കാര്യത്തിൽ ഇരുപക്ഷവും ഏകാഭിപ്രായത്തിലെത്തിയതായി മോദി പറഞ്ഞു.
ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയ സാഹചര്യത്തിൽ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലടെയും പ്രശ്നപരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഇന്ത്യൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് സുൽത്താന്റെ നേതൃത്വത്തിൽ ലഭിച്ചു വരുന്ന പിന്തുണക്കും സംരക്ഷണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
വിവിധ മേഖലകളിൽ ഒമാന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സംഭാവനകൾ ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധങ്ങളെ ജനകീയതലത്തിൽ ശക്തിപ്പെടുത്തുന്നതായും മോദി ചൂണ്ടിക്കാട്ടി. മേഖലയിൽ സംഘർഷം നിയന്ത്രണവിധേയമാക്കാൻ നേതാക്കൾ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ സംഭാഷണം.
മേഖലയിലെ സുരക്ഷ: ഒമാൻ- യു.എ.ഇ ചർച്ച നടത്തി
മസ്‌കത്ത്: മിഡിൽ ഈസ്റ്റിൽ രൂക്ഷമാകുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മേഖലാ സുരക്ഷാ സാഹചര്യം സംബന്ധിച്ച് ഒമാനും യു.എ.ഇയും ഉന്നതതലത്തിൽ ചർച്ച നടത്തി. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിൻതാരിഖ് അൽ സഈദും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമാണ് ടെലിഫോൺ സംഭാഷണം നടത്തിയത്.
പ്രദേശത്തെ മാറിവരുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഗൾഫ് മേഖലയിൽ വ്യോമഗതാഗത തടസ്സങ്ങൾക്കും നയതന്ത്ര ഇടപെടലുകൾക്കും കാരണമായ സംഘർഷാവസ്ഥയെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി.സംഘർഷം നിയന്ത്രണവിധേയമാക്കാനും മേഖലയിൽ സമാധാനം സംരക്ഷിക്കാനും തുടർച്ചയായ ഏകോപനവും സംവാദവും നിർണായകമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നത് ഒഴിവാക്കുന്നതിനായി സംയുക്ത ശ്രമങ്ങളും സ്ഥിരമായ ഇടപെടലുകളും തുടരേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.