മസ്‌കത്ത്: ഇന്ത്യയുടെ 80-ആമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ് 2026’ മേളക്ക് തുടക്കമായി. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, സാംസ്‌കാരിക പാരമ്പര്യങ്ങൾ, തനത് കലകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു വാരം നീളുന്ന വിപുലമായ ആഘോഷങ്ങളാണ് ലുലു ഒമാനിലുടനീളം ഒരുക്കിയിരിക്കുന്നത്.
കേവലം ഒരു വ്യാപാര മേള എന്നതിനപ്പുറം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയും വിവിധ ദേശങ്ങളിലെ രുചിഭേദങ്ങളെയും അടയാളപ്പെടുത്തുന്നതാണ് ഈ ഉത്സവം. തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്ന പരമ്പരാഗത കലകളും കഥകളും മേളയിലൂടെ പുനർജനിക്കുന്നു. ഒപ്പം നൂറ്റാണ്ടുകളായുള്ള ആഴത്തിലുള്ള സൗഹൃദത്തിലൂടെയും സാംസ്കാരിക കൈമാറ്റത്തിലൂടെയും രൂപപ്പെട്ട ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മളവും സുദൃഢവുമായ ബന്ധത്തെക്കൂടിയാണ് മേള ആഘോഷിക്കുന്നത്.
ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സമ്പർക്കത്തെയും അംബാസഡർ പ്രത്യേകം എടുത്തുപറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷണത്തിലൂടെയും ഷോപ്പിങ്ങിലൂടെയും ഉപഭോക്താക്കൾക്ക് ഇന്ത്യയെ അടുത്തറിയാനുള്ള അവസരമാണ് ‘ഇന്ത്യ ഉത്സവ്’ വഴി ഒരുക്കുന്നതെന്ന് ലുലു ഒമാൻ റീജ്യനൽ ഡയറക്ടർ അൻവർ സാദത്ത് പറഞ്ഞു. ഇന്ത്യൻ പ്രവാസികൾക്ക് ഇത് സ്വന്തം നാടിന്റെ ഓർമ പുതുക്കാനുള്ള വേദിയാണെങ്കിൽ, മറ്റുള്ളവർക്ക് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ അനുഭവിച്ചറിയാനുള്ള ക്ഷണം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, പ്രാദേശിക ഭക്ഷ്യവസ്തുക്കൾ, പച്ചക്കറികൾ, തനത് മധുരപലഹാരങ്ങൾ എന്നിവയെല്ലാം മേളയിൽ അണിനിരത്തിയിട്ടുണ്ട്. ഇതിനുപുറമെ, സന്ദർശകർക്കായി ലൈവ് തട്ടുകടകളും പ്രാദേശിക വിഭവങ്ങളും സജ്ജീകരിച്ചിരിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ളതും ആധുനികവുമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും പ്രധാന ആകർഷണമാണ്. ഒമാനിലെ തിരഞ്ഞെടുക്കപ്പെട്ട ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രത്യേക ഓഫറുകളോടെയും ആകർഷകമായ അനുഭവങ്ങളോടെയുമാണ് ‘ഇന്ത്യ ഉത്സവ് 2026’ നടക്കുന്നത്. ലുലുവിന്റെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.