കൗമാരക്കാരായ ആൺകുട്ടികളിൽ പുകവലി ശീലം വർധിക്കുന്നതായി റിപ്പോർട്ട്

മസ്കത്ത്: ഒമാനിലെ കൗമാരക്കാരായ ആൺകുട്ടികളിൽ 7.5 ശതമാനം പേർ നിലവിൽ പുകവലി ശീലമുള്ളവരാണെന്നും 40 ശതമാനത്തിലധികം പേർ മറ്റുള്ളവർ പുകക്കുന്ന ശ്വാസം ഏൽക്കേണ്ടി വരുന്ന പാസിവ് സ്മോക്കിങ്ങിന്റെ ഇരകളാണെന്നും പുതിയ പഠന റിപ്പോർട്ട്. ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡാണ് ഈ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. കൗമാരക്കാരിൽ പുകയിലയുടെ ഉപയോഗവും പരോക്ഷ പുകവലിയും രാജ്യത്തെ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. പഠനത്തിൽ പങ്കെടുത്ത 17.6 ശതമാനം ആൺകുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും പുകവലി പരീക്ഷിച്ചു നോക്കിയിട്ടുള്ളവരാണെന്നും, ഇതിൽ ഭൂരിഭാഗം പേരും 14-നും 15-നും ഇടയിലുള്ള പ്രായത്തിലാണ് ഈ ശീലത്തിലേക്ക് എത്തുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഡോ. ജൂഡ പ്രശാന്ത്, ഡോ. ഫിദ അൽ ഗിലാനി എന്നിവരടങ്ങുന്ന സംഘമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

സുഹാർ ഗവർണറേറ്റിലെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള 14 മുതൽ 21 വയസ്സ് വരെയുള്ള 227 ആൺകുട്ടികളിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള യൂത്ത് ടൊബാക്കോ സർവേ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് 61.7 ശതമാനം പേർക്കും വ്യക്തമായ അറിവുണ്ടെങ്കിലും സുഹൃത്തുക്കളുടെ സ്വാധീനവും പരോക്ഷ പുകവലിയുടെ അപകടങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും കൗമാരക്കാരെ ഇതിലേക്ക് നയിക്കുന്നുണ്ട്. വീടുകളിലും റസ്റ്ററന്റുകളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ പരോക്ഷ പുകവലിക്ക് ഇരയാകുന്നത് തടയാൻ കൂടുതൽ പൊതുബോധവൽകരണം ആവശ്യമാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് പുറമെ പുകവലി മൂലം ഒമാന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നുണ്ട്. പുകവലി മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ്, ജോലിസ്ഥലങ്ങളിലെ ഉൽപാദനക്ഷമതക്കുറവ്, അകാല മരണം എന്നിവ കണക്കിലെടുത്താൽ രാജ്യത്തിന് പ്രതിവർഷം 600 മില്യൺ യു.എസ് ഡോളറിലധികം നഷ്ടം വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഒമാന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) ഏതാണ്ട് ഒരു ശതമാനത്തോളം വരും. ഈ സാഹചര്യത്തിൽ യുവാക്കൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം കൂടുതൽ കർശനമാക്കണമെന്നും, 14 വയസ്സിന് മുൻപ് തന്നെ സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Tags:    
News Summary - Smoking habits are increasing among teenage boys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.