മസ്കത്ത്: ഖത്തർ-ഒമാൻ സംയുക്ത നിക്ഷേപത്തിെൻറ മൂല്യം 58 കോടി ഒമാനി റിയാൽ (5.5 ശതകോടി ഖത്തരി റിയാൽ) കവിഞ്ഞു. ഭക്ഷ്യോൽപന്നങ്ങൾ, നിർമാണ വസ്തുക്കളുടെ ഇറക്കുമതി എന്നിവയിലാണ് കൂടുതൽ നിക്ഷേപമെന്ന് ഖത്തർ ഉൗർജ-വ്യവസായ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സദാ പറഞ്ഞു. ദോഹയിൽ ഒമാനി-ഖത്തരി സംയുക്ത നിക്ഷേപകരുടെ യോഗത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ വായിച്ച മന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാഷ്ട്രങ്ങളിലെയും നിക്ഷേപകർ സംയുക്തമായി ഖത്തറിൽ ഫാക്ടറികൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാട്ടർ ബോട്ട്ലിങ് പ്ലാൻറ് അടക്കം കമ്പനികൾ വൈകാതെ പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ഇൻഡസ്ട്രിയൽ സോൺസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ എൻജിനീയർ യൂസുഫ് അൽ ഇമാദി വായിച്ച മന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞു.
ഖത്തറും ഒമാനും തമ്മിലെ സംയുക്ത നിക്ഷേപവും വ്യാപാര കൈമാറ്റവും വർധിച്ചുവരുകയാണ്. ഖത്തറിലെ ഒമാനി നിക്ഷേപം മാത്രം 4.5 കോടി ഒമാനി റിയാൽ കവിഞ്ഞു. ഒമാനിലെ ഖത്തരി നിക്ഷേപം ടെലികമ്യൂണിക്കേഷൻ, വൈദ്യുതി, കാർ അസംബ്ലി, ഭക്ഷ്യ ഉൽപന്നങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ്. ഒമാനിൽനിന്നുള്ള ഇറക്കുമതി വർധിക്കുന്നതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലെ വ്യാപാരമൂല്യത്തിൽ വർധന രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഒമാനിലെ സുഹാർ, സലാല തുറമുഖങ്ങളെയും ഹമദ് തുറമുഖത്തെയും ബന്ധപ്പെടുത്തി നേരിട്ടുള്ള രണ്ട് കടൽപാതകൾ ഉദ്ഘാടനം ചെയ്തതോടെയാണ് വ്യാപാര കൈമാറ്റത്തിൽ വർധന രേഖപ്പെടുത്തിയത്. ഖത്തറിൽനിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ ഇറക്കുമതിയിലും ഒമാന് മുൻനിരയിൽ തന്നെയാണ് സ്ഥാനം. 115 ഒമാനി നിക്ഷേപകർ ഖത്തറിൽ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഖത്തരി-ഒമാനി സംയുക്ത ഉടമസ്ഥതയിലുള്ള 106 കമ്പനികളുമുണ്ട്.
വ്യവസായം, ഗതാഗതം, ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇരു രാഷ്ട്രങ്ങളും കൂടുതൽ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പരിപാടിയിൽ സംസാരിച്ച ഖത്തരി ഇക്കണോമിക് സോൺസ് കമ്പനി സി.ഇ.ഒ ഫഹദ് റാഷിദ് അൽ കാബി പറഞ്ഞു. വ്യവസായം, സാേങ്കതികത, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നൂതന ആശയങ്ങൾ തങ്ങൾ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഗൾഫ് ഒാർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൽട്ടിങ് (ജി.ഒ.െഎ.സി) ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.