മസ്കത്ത്: ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക മുന്തിരി ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 16, 17 തീയതികളിൽ അൽ മുദൈബി വിലായത്തിലെ സമദ് അൽ ഷാൻ നിയാബത്തിലാണ് മേള നടക്കുന്നത്. വിദേശികളടക്കം പതിനായിരത്തിലധികം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് വടക്കൻ ശർഖിയ കാർഷിക വികസന ഡയറക്ടർ ഡോ. ഖൈസ് സൈഫ് അൽ മാവാലി പറഞ്ഞു.
പ്രാദേശികമായി ഉൽപാദിപ്പിച്ചതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായ അമ്പതിലധികം മുന്തിരി ഇനങ്ങൾ അണിനിരക്കുന്ന വിപുലമായ പ്രദർശനം മേളയുടെ പ്രധാന ആകർഷണമാവും. ഒമാൻ സുൽത്താനേറ്റിൽ മുന്തിരി കൃഷിയിലുണ്ടായ വലിയ പുരോഗതിയും വൈവിധ്യവും വിളിച്ചോതുന്നതാണ് ഈ പ്രദർശനം. ഒമാനിലെ മുന്തിരി വിളശവടുപ്പുകാലം രാജ്യത്തിന്റെ കാർഷിക മേഖലക്കും ഭക്ഷ്യസുരക്ഷക്കും വലിയ സാമ്പത്തിക ഉണർവാണ് സമ്മാനിക്കുന്നതെന്ന് ഡോ. ഖൈസ് സൈഫ് അൽ മാവാലി വ്യക്തമാക്കി. ഇബ്ര വിലായത്തിലെ ആധുനിക മുന്തിരിത്തോട്ട പദ്ധതി വഴി ഈ വർഷം അവസാനത്തോടെ കൃഷിഭൂമി 290 മുതൽ 300 ഏക്കർ വരെയായി ഉയരും.
ഇത് ഒമാനിലെ ആകെ മുന്തിരി കൃഷിയുടെ 35 ശതമാനത്തിലധികമായിരിക്കും. നിലവിൽ ഒമാനിൽ 220 ഏക്കറിലധികം സ്ഥലത്ത് മുന്തിരി കൃഷിയുണ്ട്. പ്രതിവർഷം 1,100 ടൺ ഉൽപാദനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിന്റെ 4.6 ശതമാനമാണ്. 2025-ലെ കണക്കുകൾ പ്രകാരം 1.7 ദശലക്ഷം ഒമാനി റിയാലിന്റെ സാമ്പത്തിക വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. വടക്കൻ ശർഖിയയിൽ 50ഉം, ദാഖിലിയയിൽ 21ഉം, ദാഹിറയിൽ 15 ഉം ഇനങ്ങളിലേറെ മുന്തിരികൾ ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, തെക്കൻ ബാത്തി, വടക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ ആഗോള വാണിജ്യ മുന്തിരി ഇനങ്ങളും വിജയകരമായി കൃഷി ചെയ്യുന്നതോടെ, ആഭ്യന്തര-വിദേശ വിപണികളിൽ ഒമാനി മുന്തിരിക്ക് വലിയ പ്രചാരം ലഭിക്കുന്നു.
2040-ഓടെ കൃഷി 1,000 ഏക്കറിലേക്ക് വ്യാപിപ്പിക്കാനും ഇതിലൂടെ അഞ്ചു ദശലക്ഷം റിയാലിലധികം സാമ്പത്തിക മൂല്യം കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മേളയുടെ ഒന്നാം പതിപ്പിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇബ്രയിൽ ആധുനിക മുന്തിരിത്തോട്ട പദ്ധതി ആരംഭിച്ചത്. വിപണിയിൽ ഏറെ പ്രിയമുള്ള ആറ് വാണിജ്യ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കർഷകർക്കും നിക്ഷേപകർക്കും ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള മികച്ചൊരു സാമ്പത്തിക പ്ലാറ്റ്‌ഫോമായി ഈ മുന്തിരി മഹോത്സവം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.