മസ്കത്ത്: ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന നിരവധി പേരെ കോവിഡ് ബാധിച്ചു. എന്നാൽ സ്വദേശിയെന്നോ, വിദേശിയെന്നോ വ്യത്യാസമില്ലാതെയാണ് സർക്കാർ എല്ലാവരെയും പരിശോധിച്ചതും, ചികിത്സിച്ചതും. ഇങ്ങനെ അപ്രതീക്ഷിതമായി കോവിഡിലേക്ക് വഴുതി വീഴുകയും , രോഗ മുക്തി നേടാൻ തങ്ങളെ സഹായിക്കുകയും ചെയ്ത നാടിനോട് നന്ദി കാണിക്കാൻ പ്ലാസ്മ ദാനത്തിന് ഒരുങ്ങുകയാണ് മത്രയിലെ എട്ടു മലയാളി യുവാക്കൾ. നൗഷാദ് മാഹി, മൺസൂർ, റഹീം, സി.പി റഷീദ്, സഫ്നാദ്, റഈസ്, റാഷിദ് പൊന്നാനി, നാസർ എന്നിവരാണ് പ്ലാസ്മ ദാനത്തിന് മുന്നോട്ടുവന്നിരിക്കുന്നത്. ഒരാൾ ഒരു പ്രാവശ്യം നൽകുന്ന പ്ലാസ്മയിലൂടെ മൂന്ന് രോഗികളെ ചികിത്സിക്കാൻ കഴിയും, ഒരാൾക്ക് മാസത്തിൽ മൂന്നു പ്രാവശ്യം വരെ പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കും. പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് പ്ലാസ്മ ലഭിക്കാത്തതിനാൽ രോഗം ഭേദമായവർ പ്ലാസ്മ ദാനത്തിനു മുന്നോട്ട് വരണം എന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് പ്രതിസന്ധി ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ചു നിന്ന നാടിനു വേണ്ടി പ്ലാസ്മ ദാനം ചെയ്യാനായി ഇവർ മുന്നോട്ട് വന്നത്. മത്രയിൽ രോഗബാധ സ്ഥിരീകരിച്ച ആദ്യ നാളുകളിലാണ് ഇവരും അസുഖ ബാധിതരായത്. ഒരുമിച്ചു താമസിക്കുന്നവരിൽ ഒരാൾക്ക് രോഗബാധ ഉണ്ടായപ്പോൾ ഇവർ ഒമ്പതു പേരും പരിശോധനക്ക് സ്വയം മുന്നോട്ടുവന്നു. നിർഭാഗ്യവശാൽ ഒരാൾക്ക് ഒഴികെ എല്ലാവർക്കും പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. തുടർന്ന് സർക്കാർ െചലവിൽ ഐസൊലേഷനിൽ പോയ ഇവർ ഏകദേശം ഒരുമാസം മുമ്പ് പൂർണമായും രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയം പ്ലാസ്മദാനം സംബന്ധിച്ച കടലാസുകൾ ആരോഗ്യ വകുപ്പ് അയച്ചു നൽകിയിട്ടുണ്ട്. ആദ്യം പ്രാഥമിക രക്ത പരിശോധനക്ക് വിധേയമാക്കിയ ശേഷം ആകും തുടർന്ന് പ്ലാസ്മ സ്വീകരിക്കുക. അതോടൊപ്പം രോഗമുക്തി നേടിക്കഴിഞ്ഞു ഒരു മാസം എങ്കിലും പൂർത്തിയായിരിക്കുകയും വേണം. റമദാൻ മാസം പൂർത്തിയാക്കി, ആദ്യ പെരുന്നാളിന് ശേഷം എന്ന് മുതൽ വേണമെങ്കിലും പ്ലാസ്മ ദാനത്തിനു തയാറാണ് എന്ന് ഇവർ അറിയിച്ചിട്ടുണ്ട്.
കോവിഡ് ഉണ്ടെന്നറിഞ്ഞ നിമിഷം ഞങ്ങൾ ആകെ തകർന്നു പോയതായി ഇവർ പറയുന്നു. എന്നാൽ ഞങ്ങൾക്ക് ആ സമയത്തു താങ്ങും, തണലുമായി നിന്നതു ഇവിടെത്തെ സർക്കാറും, ജനങ്ങളും ആണ് , അതിനാൽ ഇവിടെത്തെ ജനങ്ങളോടും, സർക്കാറിനോടും ഞങ്ങൾക്ക് കടപ്പാടുണ്ട്, അതിനാൽ ഈയൊരു പ്രവൃത്തി അഭിമാനത്തോടെയാണ് ചെയുന്നത്. കോവിഡ് മൂലം മാനസിക സംഘർഷവും, നിരാശയും അനുഭവിക്കുന്നുണ്ട് അത്തരത്തിലുള്ള ആളുകൾക്ക് മാനസിക ധൈര്യം നൽകുന്നതി ന് കൗൺസിലിങ് ഉൾെപ്പടെയുള്ള സഹായം നൽകാനും തങ്ങൾ തയാറാണ് എന്ന് ഇവർ അറിയിച്ചു.‘രോഗം വരുന്നത് ഒരു കുറ്റമല്ല, അത് ആർക്കും വരാം , വരാതിരിക്കാൻ സർക്കാറിനോടും , അധികാരികളോടും സഹകരിക്കുക , വീടുകളിൽ തന്നെ കഴിയുക’. ഇപ്പോൾ ജോലി ഭാവി ജീവിതം ഇവയെ കുറിച്ചൊന്നും തന്നെ ചിന്തിക്കാതെ ഈ മഹാമാരിയെ ഇല്ലാതാക്കാൻ ഒന്നിച്ചു ശ്രമിക്കാം. ഇനി നിർഭാഗ്യവശാൽ രോഗം വന്നാൽ അതിനെ നേരിടുക...... ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകുക ഇവർക്ക് എല്ലാവരോടും പറയാനുളളത് ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.