അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ മന്ത്രിതല യോഗത്തിൽ ഒമാൻ പ്രതിനിധി രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ ആൽ അൽ-ഹാർത്തി
മസ്കത്ത്: ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഇസ്താബൂളിൽ നടന്ന അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ മന്ത്രിതല യോഗത്തിലാണ് ഒമാൻ നിലപാട് വ്യക്തമാക്കിയത്.
സമ്മേളനത്തിൽ, ഇറാനിയൻ പ്രദേശത്തെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഒമാനും മറ്റു അറബ് രാഷ്ട്രങ്ങൾക്കൊപ്പം ചേർന്ന് ഏകീകൃത എതിർപ്പ് പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ ഒരു അംഗരാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും പ്രാദേശിക സുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ സംഘർഷാവസ്ഥയുമാണെന്ന് യോഗം വിശേഷിപ്പിച്ചു.
ഈ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെയും, സംഘർഷങ്ങൾ കുറക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെയും ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. വെടിനിർത്തലിനും സമഗ്രമായ ശാന്തതക്കും വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം കൈവരിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കണമെന്നും യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മദ് സഫാദി അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിനും അനുസൃതമായ നയതന്ത്രവും സംഭാഷണവുമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. ഇതിനായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാ കൗൺസിലിനോടും യോഗം ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, സഹായം എത്തിക്കുക, വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധമായ അധിനിവേശ നടപടികൾ നിർത്തുക എന്നിവയും ആവശ്യപ്പെട്ടു. അധിനിവേശം മേഖലയെ സംഘർഷത്തിലേക്കും പിരിമുറുക്കത്തിലേക്കും തള്ളിവിടുകയാണെന്ന് അറബ് വിദേശകാര്യ മന്ത്രിമാർ മുന്നറിയിപ്പ് നൽകി.
ഒമാനെ പ്രതിധീകരിച്ച് രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ ആൽ അൽ-ഹാർത്തി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.