സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ
മസ്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നതിൽ അപലപിച്ച ഒമാൻ ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗമായ ഖത്തറിനെതിരായ ആക്രമണം ഒരു സഹോദര രാഷ്ട്രത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്പ്രസ്താവനയിൽ പറഞ്ഞു. നല്ല അയൽപക്ക തത്ത്വങ്ങൾക്ക് വിരുദ്ധവും, പ്രാദേശികസ്ഥിരതക്ക് അപകടകരമായ ഭീഷണി ഉയർത്തുന്നതുമായ ‘അസ്വീകാര്യവും അപലപനീയവുമായ പ്രവൃത്തി’യാണിതെന്ന് ഒമാൻ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഖത്തറിനുണ്ട്. നിയമാനുസൃതവും നീതിയുക്തവുമായ മാർഗങ്ങളിലൂടെ സംഘർഷം പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും വിവേകത്തോടെ പെരുമാറണമെന്നും സൈനിക വർധന അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമത്തിൽ അധിഷ്ഠിതമായ സമാധാനപരമായ ചർച്ചകളിലേക്ക് മടങ്ങണമെന്നും ഒമാൻ അഭ്യർഥിച്ചു. അതേസമയം, മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ ഖത്തർ അമീർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി എന്നിവരുമായി ഒമാൻ സുൽത്താൻ ഫോണിൽ സംസാരിച്ചു. മേഖലയിലെ ആശങ്കാജനകമായ സംഘർഷാവസ്ഥയും അതിന്റെ ഫലമായുണ്ടാകുന്ന സൈനിക സംഘർഷങ്ങളും ഇറാൻ പ്രസിഡന്റും ഒമാൻ സുൽത്താനും അവലോകനം ചെയ്തു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഒമാനുമായി പങ്കിടുന്ന ശക്തമായ സാഹോദര്യ ബന്ധങ്ങളിൽ അഭിമാനമുണ്ടെന്ന് ഖത്തർ അമീർ പറഞ്ഞു. സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പ്രാദേശിക പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിൽ ഒമാന്റെ നിർണായകമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.