മസ്‌കത്ത്: മിഡിൽ ഈസ്റ്റിലെ സൈനിക സംഘർഷം ശക്തമാകുന്നതിനിടെ, മേഖല അപകടകരമായ വഴിത്തിരിവിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി ഒമാൻ. കൂടുതൽ അസ്ഥിത്‍യിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ പ്രാദേശികവും അന്താരാഷ്ട്രവുമായ ശക്തികൾ ചർച്ചക്കും നയതന്ത്ര നടപടികൾക്കും മുൻഗണന നൽകണമെന്ന് ഒമാൻ ആവശ്യപ്പെട്ടു.
അറബ് ലീഗ് കൗൺസിലിന്റെ അടിയന്തര മന്ത്രിസഭാ യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഒമാനെ പ്രതിനിധീകരിച്ച വിദേശ കാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ തുടരുന്ന സൈനിക നടപടികളാണ് മേഖലയിൽ സംഘർഷം ഉയരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഘർഷം മേഖലയുടെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സ്ഥിരതയെ തകർക്കാൻ സാധ്യതയുള്ളതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലുള്ള യുദ്ധാവസ്ഥ നിയമവിരുദ്ധമാണെന്നും ഇത് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനിക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ഭാഷ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. പ്രശ്നത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനായി നയതന്ത്ര-രാഷ്ട്രീയ ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ദീർഘകാല യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെയും ജനങ്ങളെയും രക്ഷിക്കാൻ ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തുക മാത്രമാണ് മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുകയും ഏകോപിത പൊതുനിലപാട് രൂപപ്പെടുത്തുകയും ചെയ്യുന്നതിനായാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.