മസ്കത്ത്: മുതിര്‍ന്നവരുടെ മോശം രീതിയിലുള്ള സ്പര്‍ശനങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ആരോഗ്യമന്ത്രാലയം ബഹുവര്‍ണത്തിലുള്ള ചിത്രപുസ്തകം പുറത്തിറക്കി. അപരിചിതരുടെ ശരീരചേഷ്ടകളെ കുറിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. വിവിധ തരം അതിക്രമങ്ങള്‍ നിറങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാനും മുതിര്‍ന്നവരെ അറിയിക്കാനും സാധിക്കുമെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബീര്‍ അലി പറഞ്ഞു. പുസ്തകത്തില്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയത് സ്പര്‍ശിക്കുന്നത് വലിയ പ്രശ്നമില്ലാത്ത ഭാഗങ്ങളാണ്. പച്ചനിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ അധ്യാപകര്‍ക്ക് സ്പര്‍ശിക്കാം. പര്‍പ്പ്ള്‍ നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ സ്പര്‍ശിക്കാവൂ. വസ്ത്രം കൊണ്ട് മറക്കുന്ന ശരീരഭാഗങ്ങള്‍ മഞ്ഞകലര്‍ന്ന പച്ചയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ചുവപ്പുകൊണ്ട് രേഖപ്പെടുത്തിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കും. ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തു. കുട്ടികള്‍ വീട്ടിലും സ്കൂളിലും മാളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പീഡിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്. സ്വന്തം കുട്ടികളെ സംരക്ഷിക്കുന്നതിന് വിവിധ തരത്തിലുള്ള ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ അറിയേണ്ടത് പ്രധാനമാണ്. അതിക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ സാമൂഹിക വികസന മന്ത്രാലയം ഹോട്ട്ലൈന്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാലും ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടാലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനിന്‍െറ 1100 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അധികൃതരെ അറിയിക്കാവുന്നതാണ്്.
അതിക്രമത്തിന് ഇരയാക്കപ്പെട്ടവര്‍ക്കോ അതിക്രമത്തിന് സാക്ഷിയായവര്‍ക്കോ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം. കുട്ടികളെ അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന് കഴിഞ്ഞവര്‍ഷം സാമൂഹിക വികസനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ കല്‍ബാനി എല്ലാ ഗവര്‍ണറേറ്റുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കമ്മിറ്റി സ്വീകരിക്കും. 22/2014 രാജ ഉത്തരവ് പ്രകാരം സുല്‍ത്താനേറ്റില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമം പാസാക്കിയതിന് ശേഷം കുട്ടികള്‍ക്കെതിരായ 51 അതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.