മസ്കത്ത്: പ്രവാസജീവിതത്തിൽ ഒന്നിനു പിന്നാലെ ഒന്നായുള്ള തിരിച്ചടികളിൽ മനസ്സു തകർന്ന് കൊല്ലം സ്വദേശി സിസിലി. സ്പോൺസർ നൽകിയ സാമ്പത്തിക കേസിൽപെട്ടതിനാൽ നാട്ടിൽ പോകാൻ കഴിയാത്ത പാരിപ്പള്ളി സ്വദേശിനിയായ ഇവരുടെ നാട്ടിലുള്ള കുടുംബം കുടിയിറക്ക് ഭീഷണി നേരിടുകയാണ്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽനിന്ന് 22 ലക്ഷം രൂപ വായ്പയെടുത്ത് 2015 അവസാനമാണ് ഏഴു സെൻറ് സ്ഥലവും കൊച്ചുവീടും വാങ്ങിയതെന്ന് സിസിലി പറയുന്നു. ഒരുവർഷം വായ്പ കൃത്യമായി അടച്ചു. കേസിലും മറ്റും പെട്ട് വരുമാനമില്ലാതായതിനാൽ പിന്നീടുള്ള തവണ അടക്കാൻ സാധിച്ചില്ല. കടം ഉടൻ അടച്ചുതീർത്തില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നറിയിച്ചുള്ള എസ്.ബി.െഎയുടെ നോട്ടീസ് കഴിഞ്ഞമാസം അവസാനമാണ് ലഭിച്ചത്. വായ്പത്തുക പലിശയുംകൂടി ചേർത്ത് 32 ലക്ഷം രൂപയായിട്ടുണ്ട്. തൽക്കാലം സാമൂഹിക പ്രവർത്തകർ ഇടപെട്ട് ജപ്തി നീട്ടിവെക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏതുസമയവും ബാങ്കുകാർ ജപ്തി ചെയ്യാൻ സാധ്യതയുണ്ട്. വീട്ടിൽ ജോലിയൊന്നും ചെയ്യാനാകാത്ത ഭർത്താവും ഗർഭിണിയായ മകളും മരുമകനുമാണ് ഉള്ളത്. ബില്ലടക്കാൻ കഴിയാത്തതിനാൽ വീട്ടിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചിരുന്നു.
ചില മനുഷ്യസ്നേഹികൾ ബില്ലടച്ചാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. കൂലിപ്പണിക്കാരനായ മരുമകെൻറ വരുമാനത്തിലാണ് കുടുംബം ഇപ്പോൾ പുലരുന്നതെന്ന് സിസിലി പറയുന്നു. ഇബ്രയിൽ ക്ലിനിക് നടത്തിവരുകയായിരുന്ന ഇവർക്ക് സ്പോൺസർ നൽകിയ ചെക്ക് കേസിൽ മൂന്നുമാസം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞെങ്കിലും സ്പോൺസർക്ക് നൽകാനുള്ള 17,000 റിയാൽ നൽകിയാലേ ഇവർക്ക് നാടണയാൻ കഴിയൂ. ബിദിയ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. പണം നൽകുന്നതുവരെ ഇവർ സ്റ്റേഷനിൽ കഴിയേണ്ടിവരും. ചില സാമൂഹിക പ്രവർത്തകർ പ്രശ്നത്തിൽ ഇടപെെട്ടങ്കിലും 10,000 റിയാലെങ്കിലും കിട്ടിയാൽ നാട്ടിൽ വിടാമെന്ന നിലപാടിലാണ് സ്പോൺസർ. അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് രണ്ടു ബ്ലോക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. നാല് ആശുപത്രികളിൽ ഇതുസംബന്ധിച്ച പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, അത്യാവശ്യഘട്ടത്തിൽ മാത്രമേ ചികിത്സ സൗജന്യമായി ലഭിക്കൂവെന്നതിനാൽ തുടർചികിത്സ നീളുകയാണ്. വയറ്റിൽ രണ്ടു മുഴകളടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഇവർക്കുണ്ട്.
അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് രണ്ടു സഹോദരിമാരടങ്ങുന്ന കുടുംബഭാരം ചുമലിലേറ്റി 19ാം വയസ്സിലാണ് സിസിലി ഒമാനിലെത്തുന്നത്. ഒമ്പതു വർഷം നാട്ടിൽ പോകാതെ ജോലി ചെയ്തുണ്ടാക്കിയ വരുമാനം ഉപയോഗിച്ചാണ് സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുകയും മറ്റും ചെയ്തത്. ബിദിയയിലും ഇബ്രയിലുമടക്കം നഴ്സായി ജോലി ചെയ്തിരുന്ന ഇവർ അഞ്ചുവർഷം മുമ്പാണ് ഇബ്രയിലെ ക്ലിനിക് നടത്താനെടുത്തത്. പഴയ സ്പോൺസർ രണ്ടുവർഷം മുമ്പ് സ്ഥാപനം മറ്റൊരാൾക്ക് വിൽപന നടത്തിയിരുന്നു. നാട്ടിൽ തറവാട് വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ, അത്യാവശ്യ സന്ദർഭത്തിൽ അവിടെനിന്ന് ഇറങ്ങേണ്ടി വന്നതിനെ തുടർന്നാണ് വായ്പയെടുത്ത് പുതിയ വീട് വാങ്ങിയത്. ആരോഗ്യപരമായും മാനസികമായും തളർന്ന ഇവർ എങ്ങനെയെങ്കിലും നാടണയാൻ സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.