മസ്കത്ത്: രക്തദാനം സംബന്ധിച്ച നിബന്ധനകളിൽ ഇളവുവരുത്താൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. നിലവിൽ മലേറിയ ബാധിത രാജ്യങ്ങളോ മേഖലകളോ സന്ദർശിച്ചവർക്ക് തിരിച്ചെത്തി ഒരു വർഷത്തിനു ശേഷമാണ് രക്തദാനത്തിന് അനുമതിയുള്ളത്. ഇത് 120 ദിവസമാക്കി ചുരുക്കാനാണ് പദ്ധതി. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും അടക്കം ഏഷ്യൻ രാജ്യങ്ങൾ മലേറിയ ബാധിത പ്രദേശങ്ങളായാണ് കണക്കുകൂട്ടുന്നത്. ഇത്തരം രാജ്യങ്ങളിൽ പോകുന്നവർക്ക് തിരികെയെത്തി 12 മാസത്തിനു ശേഷമാണ് രക്തദാനത്തിന് അനുമതിയുള്ളത്. ഇത് 120 ദിവസത്തിനുള്ളിലാക്കി ചുരുക്കുന്നതോടെ രക്തദാതാക്കളുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലേറിയ ബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്ക് പ്രത്യേക പരിശോധന നടത്താനാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സർവിസസ് ഡയറക്ടർ ഡോ. സൈനബ് അൽ ഫനാ അൽ അറീമി അറിയിച്ചു.
ഇൗ പരിശോധനയിൽ നെഗറ്റിവ് ഫലം ആണ് ലഭിക്കുന്നതെങ്കിൽ രക്തദാനത്തിന് അനുമതി ലഭിക്കും. ഇതുവഴി നേരത്തേ ഒരുവർഷം കാത്തിരുന്ന സ്ഥാനത്ത് 120 ദിവസത്തിനുള്ളിൽ രക്തം ദാനംചെയ്യാൻ സാധിക്കും. പ്രത്യേക പരിശോധന നടത്താൻ വേണ്ട ഉപകരണങ്ങളും വസ്തുക്കളും എത്രയും പെെട്ടന്ന് ലഭ്യമാക്കുന്നതിനായുള്ള നടപടികൾ തുടരുകയാണ്. അടുത്ത വർഷം ആദ്യം മുതൽ പുതിയ പരിശോധന ആരംഭിക്കുന്നതിനാണ് ശ്രമമെന്നും ഡോ. സൈനബ് പറഞ്ഞു. രക്തദാതാക്കളെ തിരഞ്ഞെടുക്കാൻ മന്ത്രാലയം ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും ഡോ. സൈനബ് പറഞ്ഞു. 18നും 65 വയസ്സിനുമിടയിലുള്ള ആരോഗ്യവാന്മാരായിരിക്കണം രക്തദാതാക്കൾ. ഭാരം കുറഞ്ഞത് 50 കിലോയെങ്കിലും ഉണ്ടാകണം. രക്തം നൽകുന്നത് വഴി ആരോഗ്യകരമായ ഒരു അപകടവും ഉണ്ടാകാനും പാടില്ല. ആവശ്യക്കാർക്ക് സുരക്ഷിതമായ രക്തം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഡോ. സൈനബ് പറഞ്ഞു.
രക്തദാതാക്കളുടെ എണ്ണത്തിൽ ആരോഗ്യവകുപ്പ് ഗിന്നസ് റെക്കോഡിന്
മസ്കത്ത്: രക്തദാതാക്കളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോഡ് നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. ബ്ലഡ് ഡൊണേഷൻ സർവിസസ് ഡിപ്പാർട്മെൻറ്, ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ ഫെലോഷിപ് ഫണ്ടിെൻറ സഹകരണത്തോടെയാണ് ദേശീയദിന രക്തദാന കാമ്പയിൻ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ‘യുവർ ബ്ലഡ് ഇൗസ് എ ലൈഫ് ഫോർ ദി അതർ’ എന്ന മുദ്രാവാക്യവുമായി ഇൗ മാസം 27നാണ് കാമ്പയിൻ നടക്കുക. ഒമ്പത് ഗവർണറേറ്റുകളിലെ പത്തിടങ്ങളിലായി നടക്കുന്ന കാമ്പയിനിൽ എട്ടുമണിക്കൂർ കൊണ്ട് കുറഞ്ഞത് 5000 രക്തദാതാക്കളെ രജിസ്റ്റർ ചെയ്യിക്കുകയാണ് പദ്ധതി.
നിലവിലെ റെക്കോഡ് 3034 ആണ്. രജിസ്റ്റർ ചെയ്യുന്നവർ 28 ദിവസത്തിനകം രക്തം ദാനം ചെയ്താൽ മതിയാകും. കമ്യൂണിറ്റി അംഗങ്ങളുടെയും പൊതു-സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയാകും കാമ്പയിൻ സംഘടിപ്പിക്കുകയെന്ന് കാമ്പയിൻ കമ്മിറ്റി മേധാവിയും അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡയറക്ടർ ജനറലുമായ ഖാലിദ് ബിൻ അബ്ദുല്ല അൽ മൻതരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.