മസ്കത്ത്: രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ഞായറാഴ്ച ശക്തമായ മഴ പെയ്തു. ഇടിയോടെയുള്ള മഴക്കൊപ്പം ശക്തമായ കാറ്റും പലയിടങ്ങളിലായി ഉണ്ടായി. വാദികൾ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വിവിധ മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഖാബൂറയിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽനിന്ന് രണ്ടു പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സഹം വിലായത്തിലെ വാദി സീഹിൽ ഞായറാഴ്ച രാത്രി വാഹനം വെള്ളപ്പാച്ചിലിൽ കുടുങ്ങി. വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു. വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞൊഴുകുന്ന വാദികൾ മുറിച്ചുകടക്കരുതെന്നും അധികൃതർ നിർദേശിച്ചു.
അൽ ഹജർ പർവതനിരകളിലും പരിസരങ്ങളിലും മുസന്ദമിലുമാണ് മഴ പെയ്തത്. ബാത്തിന ഗവർണറേറ്റിൽ ലിവ, സുഹാർ, സഹം, നഖൽ, റുസ്താഖ്, അവാബി, സുവൈഖ് എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചക്കുശേഷം കനത്ത മഴയാണ് പെയ്തത്. റുസ്താഖിൽ ആലിപ്പഴ വർഷവും ഉണ്ടായി. സമാഇൗൽ, ഇസ്കി, തനൂഫ് അടക്കം ദാഖിലിയ ഗവർണറേറ്റിെൻറ ഭാഗങ്ങളിലും ബുറൈമിയുടെ ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. മലമ്പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. ചിലയിടങ്ങളിൽ കല്ലുകൾ റോഡുകളിലേക്ക് വീണു. മസ്കത്തിൽ രാത്രി വൈകി ഇടിയോടെ ശക്തമായ മഴ പെയ്തു. ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ^പാക്ക് ഫൈനൽ മത്സരം മഴ മൂലം തടസ്സപ്പെട്ടു. ന്യൂനമർദ പാത്തി രൂപപ്പെട്ടതിെൻറ ഫലമായി ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു.
വാദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വാദി അൽ ഖൗഖ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടതായി ആർ.ഒ.പി അറിയിച്ചു. ശനിയാഴ്ച രാത്രി വാദി ബനീ ഗാഫിറും വാദി റജിലെഹും കര കവിഞ്ഞ് ഒഴുകിയതിെൻറ ഫലമായി റുസ്താഖ്-ഇബ്രി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മുസന്ദം ഗവർണറേറ്റിലെ താഴ്ന്ന ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചതായി ആർ.ഒ.പി അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ ബാത്തിന ഗവർണറേറ്റിലേക്കുള്ള വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ആർ.ഒ.പി മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുവൈഖിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. 59 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. റുസ്താഖിലും സഹമിലും യഥാക്രമം 34, 30 മില്ലിമീറ്റർ മഴ പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.