ജോർഡൻ സന്ദർശനം
പൂർത്തിയാക്കി സുൽത്താൻ
മസ്കത്തിൽ തിരിച്ചെത്തിയപ്പോൾ
മസ്കത്ത്: വിവിധ മേഖലകളിൽ ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ശക്തിപ്പെടുത്തിയും രണ്ടു ദിവസത്തെ ജോർഡൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായി ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ചർച്ചകൾ നടത്തി.
ഫലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ സംയുക്ത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു. സുൽത്താന്റെ ജോർഡൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വിവര സാങ്കേതികവിദ്യ, വാർത്താ വിനിമയം, ഭക്ഷണം, കൃഷി, മരുന്നുകൾ, മെഡിക്കൽ,സപ്ലൈസ്, ഊർജം, ഖനനം, ടൂറിസം, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ധാരണയിലെത്തിയിരിക്കുന്നത്.
സുൽത്താൻ ഹൈതം ബിൻ താരിഖ് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ അമ്മാനിലെ അൽ നദ്വ കൊട്ടാരത്തിലെ വസതിയിൽ സന്ദർശിച്ചു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന വിശിഷ്ട ബന്ധങ്ങളും പൊതു താൽപര്യങ്ങൾ നേടിയെടുക്കുന്ന വിധത്തിൽ അത് വികസിപ്പിക്കാനുള്ള വഴികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഉഷ്മള വരവേൽപ്പാണ് ലഭിച്ചത്.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൻ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ജോർഡനിലെ ഒമാൻ അംബാസഡർ ശൈഖ് ഫഹദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഉജൈലി എന്നീ പ്രതിനിധി സംഘമായിരുന്നു സുൽത്താനെ അനുഗമിച്ചിരുന്നത്.
സ്വതന്ത്ര ഫലസ്തീൻ: തീരുമാനത്തെ സ്വാഗതം ചെയ്ത് സുൽത്താനും ജോർഡൻ രാജാവും
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒമാനും ജോർഡനും സംയുക്ത പ്രസ്താവനയിറക്കി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ, ധാരണപത്രങ്ങൾ, എക്സിക്യൂട്ടിവ് പ്രോഗ്രാമുകൾ എന്നിവയുടെ നടപ്പാക്കലുമായി മുന്നോട്ടുപോകുന്നതിനു പുറമെ, വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും സംയുക് തപ്രസ്താവനയിൽ ഉൗന്നിപ്പറഞ്ഞു.
ഫലസ്തീൻ ജനതയുടെ എല്ലാ നിയമാനുസൃത അവകാശങ്ങളും നിറവേറ്റുന്ന ന്യായമായ പരിഹാരത്തിൽ എേത്തണ്ടതിന്റെ ആവശ്യകത രണ്ട് നേതാക്കളും ആവർത്തിച്ചു പറഞ്ഞു. നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും ഇത് സമാധാനത്തിലേക്കുള്ള സുപ്രധാനവും അനിവാര്യവുമായ ഘട്ടമാണെന്നും ഇരുനേതാക്കളും പറഞ്ഞു.
കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967 ജൂൺ നാലിന്റെ മാതൃകയിൽ സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. മേഖലയിൽ ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാർഗമാണിത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം തടയാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ഉടൻ വെടിനിർത്തൽ ഏർപ്പെടുത്താനും സാധാരണക്കാരെ സംരക്ഷിക്കാനും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെ മാനുഷിക സഹായം ഉറപ്പാക്കാനും സുരക്ഷ കൗൺസിൽ തീരുമാനമെടുക്കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഫലസ്തീൻ അഭയാർഥി ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു. എക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.