സുഗന്ധ ധൂപങ്ങൾ, കരകൗശല ഉൽപന്നങ്ങൾ; സലാലയിൽ ഒമാനി-ബഹ്റൈനി ഉൽപന്ന പ്രദർശനത്തിന് തുടക്കം

സലാല: ഒമാനും ബഹ്റൈനും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനി-ബഹ്റൈനി ഉൽപന്നങ്ങളുടെ ഒമ്പതാമത് എഡിഷൻ പ്രദർശനത്തിന് സലാലയിൽ തുടക്കമായി. ഖരീഫ് ദോഫാറിനോടനുബന്ധിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷനും ഒമാനിലെ ബഹ്റൈൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം ഒരാഴ്ചയോളം നീളും. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. സംരംഭകർക്കും ഉപഭോക്താക്കൾക്കുമിടയിൽ നേരിട്ടുള്ള വിപണന സാധ്യതകൾ തുറക്കുന്നതിലൂടെ ഒമാനും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ഈ പ്രദർശനം സഹായിക്കും.

ഇതിനുപുറമെ, സംരംഭകർക്ക് ഉൽപാദനം, വിപണനം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പരസ്പരം അറിവുകളും മാതൃകാനുഭവങ്ങളും പങ്കുവെക്കാനും പുതിയ വിപണികൾ കണ്ടെത്താനും മേള അവസരമൊരുക്കുന്നു. ഒമാന്റെയും ബഹ്റൈന്റെയും സമ്പന്നമായ സംസ്‌കാരം, പാരമ്പര്യ കരകൗശല വിദ്യകൾ, പൈതൃകം എന്നിവ വിളിച്ചോതുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ചെറുകിട ബിസിനസുകളുടെ വളർച്ചക്കും വിപണനത്തിനും അവസരങ്ങൾ ഒരുക്കാനുമാണ് ഈ എക്സിബിഷൻ ലക്ഷ്യമിടുന്നതെന്ന് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ ചെയർപേഴ്സൺ റുദൈന ആമിർ അൽ ഹജ്‌രി പറഞ്ഞു. 30 ഓളം ചെറുകിട-ഇടത്തരം സംരംഭകരാണ് മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളുമായി എത്തിയിട്ടുള്ളത്. ആധുനിക വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, സുഗന്ധദ്രവ്യങ്ങൾ, ഒമാനി കുന്തിരിക്കം, പരമ്പരാഗത ഒമാനി ഹൽവ, ആഭരണങ്ങൾ, പൈതൃക-കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരം മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - ഒമാൻ ബഹ്റൈൻ ഉൽപന്ന പ്രദർശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.