സലാല: രാജ്യത്തെ മനുഷ്യാവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒമാനി മനുഷ്യാവകാശ കമീഷൻ (ഒ.സി.എച്ച്.ആർ) ദോഫാർ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായി സഹകരിച്ച് പരിപാടി നടത്തി. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയിൻമെന്റിൽ നടന്ന പരിപാടിയിൽ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ചർച്ചചെയ്തു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കമീഷൻ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് ഒ.സി.എച്ച്.ആർ പ്രതിനിധി സംസാരിച്ചു.
മോണിറ്ററിങ് ആൻഡ് റിസീവിങ് റിപ്പോർട്സ് വകുപ്പ്, നിയമകാര്യ വകുപ്പ്, ഓർഗനൈസേഷൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് ഡിപ്പാർട്മെന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് എന്നിവയുൾപ്പെടെ പ്രധാന ഒ.സി.എച്ച്.ആർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതായിരുന്നു പ്രഭാഷണം. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ നിരീക്ഷിക്കുന്നതിനും അന്താരാഷ്ട്ര സംഘടനകളിൽനിന്നുള്ള റിപ്പോർട്ടുകളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനുമുള്ള ഒമാനി മനുഷ്യാവകാശ കമീഷന്റെ സമർപ്പണത്തെക്കുറിച്ചും ഉൾക്കാഴ്ചകൾ ലഭിക്കുന്നതായി പരിപാടി.
സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിനുള്ളിലെ ചിൽഡ്രൻസ് ലൈബ്രറിയിൽ കുട്ടികൾക്ക് വിദ്യാഭ്യാസ സെഷനും സംഘടിപ്പിച്ചു. പഠനാനുഭവം ആസ്വാദ്യകരവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പുവരുത്താനായി പങ്കെടുത്ത കുട്ടികൾക്ക് വിജ്ഞാനപ്രദമായ പ്രസിദ്ധീകരണങ്ങളും ആകർഷകമായ ഗ്രാഫിക്സും നൽകിയിരുന്നു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സംസ്കാരം പരിപോഷിപ്പിച്ച് അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള അറിവ് ഉപയോഗിച്ച് യുവാക്കളെ ശാക്തീകരിക്കാനാണ് ഒ.സി.എച്ച്.ആർ ലക്ഷ്യമിടുന്നത്. ഒ.സി.എച്ച്.ആറിന്റെ പ്രവർത്തനങ്ങളെയും മനുഷ്യാവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു പരിപാടിയെന്ന് പ്രഭാഷണസെഷനിൽ പങ്കെടുത്ത അലി സലിം അൽ ഷാൻഫ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.