മസ്കത്ത്: ആണവ വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്കിടെ ഒമാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ച്ചി. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ വെള്ളിയാഴ്ച നടന്ന തെഹ്റാനും വാഷിങ്ടണും തമ്മിലുള്ള അഞ്ചാം റൗണ്ട് ചർച്ചകളിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചതെന്ന് ഇറാൻ മന്ത്രി വ്യക്തമാക്കി.
തടസങ്ങൾ നീക്കുന്നതിനായി നിർദേശങ്ങൾ നിലവിൽ പുനഃപരിശോധിച്ചു വരികയാണെന്നും അരക്ചി കൂട്ടിച്ചേർത്തു. തെഹ്‌റാനിൽ ആഫ്രിക്ക ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഇറാൻ-യു.എസ് ആണവ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നേരീയ പുരോഗതി ഉണ്ടായതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി അറിയിച്ചിരുന്നു. റോമിൽ സമാപിച്ച അഞ്ചാംഘട്ട ചർച്ചകൾക്കുശേഷമാണ് ബുസൈദി ഇക്കാര്യം വ്യക്തമാക്കിയത്.
ആണവ വിഷയത്തിൽ ഇരുകക്ഷികളും വീണ്ടും ചർച്ച നടത്തും. സ്ഥലവും തീയതിയും അറിയിച്ചിട്ടില്ല. ഇറാനും യു.എസും തമ്മിലുള്ള നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ ധാരണയിലെത്തുന്നതിനായി സമാധാനപരമായ പരിഹാരങ്ങൾ തേടാനും സംഭാഷണത്തിന്റെ അന്തരീക്ഷം വർധിപ്പിക്കാനുമുള്ള ഇരുപക്ഷത്തിന്റെയും പരസ്പര ആഗ്രഹത്തിന്റെ തുടർച്ചയാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിലൂടെ പ്രകടമാകുന്നത്.
റോമിലെ ഒമാനി എംബസിയിൽ നടന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ആണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞ നാല് ചർച്ചകളിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു അഞ്ചാംഘട്ട ചർച്ചകൾ നടന്നിരുന്നത് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് വാഷിങ്ടണും തെഹ്‌റാനും ദിവസങ്ങൾക്ക് മുമ്പ് പരസ്പര വിരുദ്ധമായ നിലപാടുകളാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, സിവിലയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോകുമെന്ന് ഇറാനും വ്യക്തമാകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.