നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എൻറോള്‍മെന്റ് ഉദ്ഘാടനം നാളെ

മസ്കത്ത്: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിന്റെയും ഇതിനായുളള പോര്‍ട്ടലിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കാനിരിക്കെ, പദ്ധതി കൂടുതൽ സമഗ്രവും പ്രവാസി സൗഹൃദവുമായ രീതിയിൽ പരിഷ്കരിക്കണമെന്ന് ആവശ്യം. കൺസ്യൂമബിൾസ് ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകൾ, ഒ.പി.ഡി ചികിത്സ, ആശുപത്രി വാസത്തിന്മുമ്പുള്ള ചെലവുകൾ, ഗൾഫിലെ ചികിത്സ, പ്രവാസജീവിതം അവസാനിച്ച ശേഷമുള്ള പോളിസി തുടർച്ച, ലളിതമായ ക്ലെയിം നടപടിക്രമം, സുതാര്യമായ ക്ലെയിം സെറ്റിൽമെന്റ്, നേരിട്ടുള്ള പരാതി പരിഹാര സംവിധാനം തുടങ്ങിയ വിഷയങ്ങൾ അടുത്ത ഘട്ടത്തിൽ ഗൗരവമായി പരിഗണിക്കണമെന്നാണ് ആവശ്യം.

ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. കഴിഞ്ഞ ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസിന്റെ ശേഷിക്കുന്ന എട്ടു മാസത്തേക്കാണ് എന്‍റോള്‍മെന്റിന് അവസരം. പ്രീമിയത്തിലും ഇതിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാം.

അതേസമയം, പദ്ധതിയുടെ പുതിയ ഘട്ടത്തിൽ പ്രവാസികളുടെ യഥാർഥ ആവശ്യങ്ങളും നിലവിലെ ചികിത്സാ ചെലവുകളിലെ വർധനവും പരിഗണിച്ച് പരിരക്ഷ വിപുലീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

നിലവിലെ പോളിസിയിൽ ആശുപത്രി ചികിത്സക്കിടെ ഉണ്ടാകുന്ന മൊത്തം ചെലവിന്റെ വലിയൊരു ഭാഗം വരുന്ന കൺസ്യൂമബിൾസ് ഉൾപ്പെടെയുള്ള വിവിധ ചെലവുകൾക്ക് പരിമിതമായ പരിരക്ഷ മാത്രമാണുള്ളതെന്നാണ് പരാതി. പല ആശുപത്രികളിലും ചികിത്സാ ചെലവിന്റെ ഏകദേശം 30 ശതമാനം വരെ കൺസ്യൂമബിൾസ് ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകൾ വരുന്നുണ്ട്. ക്ലെയിം നടപടികളുമായി ബന്ധപ്പെട്ട് ക്ലെയിം അംഗീകരിക്കുന്നതിനും ആവശ്യമായ വ്യക്തത നൽകുന്നതിനുമുള്ള നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാക്കണം. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്കും നോർക്ക കെയർ പ്ലസ് പോളിസി തുടർന്നും പുതുക്കാൻ കഴിയുന്ന സംവിധാനം കൊണ്ടു വരണമെന്നതും പ്രധാന ആവശ്യമാണ്. പ്രവാസ ജീവിതത്തിനിടെ എടുത്ത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാട്ടിലെത്തിയതോടെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി നോർക്ക ഐഡി കാർഡ് ആജീവനാന്ത കാർഡാക്കി മാറ്റുന്നത് പരിഗണിക്കാവുന്നതാണെന്ന് പ്രവാസി സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ ചൂണ്ടിക്കാട്ടി.

മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ലഭിക്കുന്ന രീതിയിൽ, ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള നിശ്ചിത കാലയളവിലെ ചികിത്സാ ചെലവുകൾ ആശുപത്രി വാസത്തിന് മുമ്പുള്ള ചെലവുകളായി പരിഗണിക്കുന്ന സംവിധാനം നോർക്ക കെയർ പ്ലസിലും കൊണ്ടുവരിക, ഗൾഫ് രാജ്യങ്ങളിലെ ആശുപത്രികളെയും നോർക്ക കെയർ പ്ലസിന്റെ അംഗീകൃത ആശുപത്രികളുടെ പട്ടികയിൽ ഉൾപ്പെടുത്തുക, ക്ലെയിം സംബന്ധമായ കാര്യങ്ങൾക്കും പോളിസിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന സംവിധാനം പ്രധാന നഗരങ്ങളിൽ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.

അതോടൊപ്പം, 24 മണിക്കൂർ ഹെൽപ് ലൈൻ, വാട്സ്ആപ്പ് സഹായം, ഓൺലൈൻ ക്ലെയിം ട്രാക്കിംഗ് സംവിധാനം തുടങ്ങിയവ കൂടുതൽ ശക്തിപ്പെടുത്തുന്നതും പ്രയോജനകരമായിരിക്കും. ക്ലെയിം ഏത് ഘട്ടത്തിലാണ്, ഇനി എന്ത് രേഖകളാണ് ആവശ്യം, അംഗീകാരം ലഭിച്ചോ തുടങ്ങിയ വിവരങ്ങൾ പോളിസി ഉടമയ്ക്ക് ഓൺലൈനായി പരിശോധിക്കാൻ കഴിയുന്ന സംവിധാനം സുതാര്യത വർധിപ്പിക്കും.

Tags:    
News Summary - Norka Care Plus second phase enrollment inauguration tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.