മസ്കത്ത്: പ്രകൃതിദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന പരീക്ഷണ സേവനങ്ങൾക്ക് വടക്കൻ ബാത്തിന ഗവർണറേറ്റിൽ ചൊവ്വാഴ്ച തുടക്കമായി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെ വിവിധ വിലായത്തുകളിലും തീരപ്രദേശങ്ങളിലുമായിരുന്നു പരീക്ഷണ പ്രവർത്തനങ്ങൾ. മുൻകൂർ മുന്നറിയിപ്പ് സേവന പരീക്ഷണങ്ങളിൽ പങ്കെടുക്കുന്ന സംഘം വടക്കൻ ബാത്തിന ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദിയുമായി കൂടിക്കാഴ്ച നടത്തി ടീമിന്റെ പ്രവർത്തന സംവിധാനവും സേവനവും മറ്റും അവലോകനവും ചെയ്തു.
തെക്കൻ ശർഖിയ, മസ്കത്ത്, ദോഫാർ, മുസന്ദം ഗവർണറേറ്റുകളിൽ മാസങ്ങൾക്കു മുമ്പ് പരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബാത്തിന മേഖലയിലെ പ്രവർത്തനങ്ങൾ. മുന്നറിയിപ്പ് സന്ദേശത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉള്ളടക്കത്തിലെ ലിങ്കിൽ ക്ലിക് ചെയ്ത്, സന്ദേശം വരിക്കാരന് എത്തിയെന്ന് സ്ഥിരീകരണം നൽകുകയും വേണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഒമാൻടെൽ, ഉരീദോ വരിക്കാർക്കാണ് സന്ദേശം ലഭിക്കുക. വോഡഫോൺ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു ഭാഷകളിലായിരുന്നു സന്ദേശങ്ങൾ.
ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുന്നത്. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ മാസങ്ങൾക്കു മുമ്പ് നടന്നിരുന്നു. കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രത അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.