മസ്കത്ത്: പാകിസ്താനിലെ ബ്രോഡ് പീക്ക് മലനിരകളിലുണ്ടായ മഞ്ഞിടിച്ചിലിൽ മരണപ്പെട്ട പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ മൃതദേഹം ഒമാനിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പാകിസ്താനിലെ ബന്ധപ്പെട്ട അധികൃതരുമായി മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
നാദിറയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മന്ത്രാലയം, ഒമാന് നികത്താനാകാത്ത വലിയ നഷ്ടമാണെന്ന് പറഞ്ഞു. പാകിസ്താനിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മൃതദേഹം സുൽത്താനേറ്റിലേക്ക് എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
പർവതാരോഹണത്തിന് പുറമെ നാദിറ നൽകിയ മാനുഷികവും സാമൂഹികവുമായ സംഭാവനകളെയും മന്ത്രാലയം അനുസ്മരിച്ചു. ഒമാൻ-നേപ്പാൾ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ നേതൃത്വത്തിലൂടെ ഒമാനും നേപ്പാളും തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ ബന്ധം ശക്തമാക്കുന്നതിൽ നാദിറ വലിയ പങ്ക് വഹിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ആഴത്തിലാക്കാൻ അവരുടെ പ്രവർത്തനങ്ങൾ സഹായിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.