മസ്കത്ത്: ഒരാഴ്ചത്തെ അടച്ചിടലിന് ശേഷം ഒമാെൻറ അതിർത്തികൾ ഇന്ന് പുലർച്ച മുതൽ തുറന്നു. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കര അതിർത്തികളും തുറമുഖങ്ങളും തുറന്നു. റദ്ദാക്കിയ ദിവസങ്ങളിലെ വിമാന ടിക്കറ്റുകൾ പല യാത്രക്കാർക്കും ഒമാൻ എയർ അടക്കം വിമാന കമ്പനികൾ മറ്റു ദിവസങ്ങളിലേക്ക് മാറ്റി നൽകിയിട്ടുണ്ട്. ഒമാനിലേക്ക് വരുന്നവരുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വിമാനത്താവളത്തിലും പി.സി.ആർ പരിശോധനയുണ്ടാകും.
ഇൗ പരിശോധനക്ക് യാത്രക്ക് മുമ്പ് https://covid19.emushrif.om/traveler/travel എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും 25 റിയാൽ ഫീസ് അടക്കുകയും തറാസുദ് പ്ലസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും വേണം. ഒരുമാസത്തെ കോവിഡ് ചികിത്സക്കുള്ള ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറൻറീനിൽ കഴിയുകയും വേണം. നേരത്തേ ഏഴ് ദിവസത്തിൽ കുറവ് ഒമാനിൽ തങ്ങുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ, പുതിയ തീരുമാനത്തിൽ അവർക്കും ക്വാറൻറീൻ നിർബന്ധമാണ്.
എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധന നടത്തി റിസൽറ്റ് നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കാം. 15 വയസ്സിൽ താഴെയുള്ളവർക്ക് പി.സി.ആർ പരിശോധന, തറാസുദ് ബ്രേസ്ലെറ്റ് എന്നീ നിബന്ധനകൾ ബാധകമല്ല. വിമാനത്താവളത്തിലെ പരിശോധന ഫലം 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഇൗ പരിശോധന ഫലം https://covid19.emushrif.om വെബ്സൈറ്റിൽ നിന്ന് പ്രിൻറ് ചെയ്ത് എടുക്കാം. ഒമാനിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ മൂന്ന് മുതൽ നാല് വരെ മണിക്കൂർ സമയത്തിനുള്ളിൽ വിമാനത്താവളത്തിൽ എത്തണം. തെർമൽ സ്കാനിങ്ങിൽ ശരീര താപനില 38 ഡിഗ്രിക്ക് മുകളിലാണെങ്കിൽ കോവിഡ് പരിശോധനക്ക് വിധേയമാകാൻ നിർദേശിക്കും. ഇവർക്ക് മസ്കത്ത്, സലാല വിമാനത്താവളങ്ങളിലൊരുക്കിയിട്ടുള്ള സംവിധാനങ്ങളിൽ കോവിഡ് പരിശോധന നടത്താവുന്നതാണ്. 19 റിയാലാണ് നിരക്ക്. സാധ്യമാകുന്നവരെല്ലാം ഒാൺലൈൻ ചെക്ക് ഇൻ നടത്തണം. വിമാന ടിക്കറ്റ് കൈവശമുള്ളവരെ മാത്രമാണ് വിമാനത്താവള ടെർമിനലിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. നേരത്തേയുണ്ടായിരുന്ന മറ്റു മാർഗനിർദേശങ്ങളെല്ലാംതന്നെ യാത്രക്കാർക്ക് ബാധകമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.