മസ്കത്ത്: മേയ് അഞ്ച്, ആറ് തീയതികളിലായി അമീറാത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഒരുക്കം പൂർത്തിയാകുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം ആറുവർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും എത്തുന്നത്. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസാണ് മുഖ്യ പ്രായോജകർ. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഊന്നിക്കൊണ്ടാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി എത്തുന്ന സാഹചര്യത്തിൽ ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള കലാ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. നാട്ടിൽനിന്നുമെത്തുന്ന തൃശൂർ ജനനയനയുടെ ഇരുപതോളം കലാകാരൻമാരോടൊപ്പം കേരള വിഭാഗത്തിന്റെ കലാകാരൻമാരും ഉൾപ്പെടെ 400ലേറെ ആളുകൾ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും.
ഒമാനിലെ ഹ്രസ്വ സിനിമ നിർമാതാക്കളും ട്രാവൽ ഏജൻസിയുമായ ജെ.കെ ഫിലിംസുമായി ചേർന്ന് മലയാള സിനിമ രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകിയ കലാകാരൻമാർക്ക് കൈരളി- ജെ.കെ. ഫിലിംസ് അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഐ.സി.എഫ് വേദിയിൽ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരിക്കും അവാർഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ രംഗത്തുള്ള ഓമന ഔസേപ്പാണ് പ്രഥമ കൈരളി-ജെ.കെ ഫിലിംസ് അവാർഡിന് അർഹയായിട്ടുള്ളത്.
ഇതോടനുബന്ധിച്ച് ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷനൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, സംഘാടക സമിതി ചെയർമാൻ വിൽസൺ ജോർജ്, സംഘാടക സമിതി അംഗങ്ങളായ അഡ്വ. ഗിരീഷ്, എം.കെ. അംബുജാക്ഷൻ, കെ.വി. വിജയൻ, ഷാഹി സ്പൈസസ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുറഹ്മാൻ, മാർക്കറ്റിങ് മാനേജർ ശ്രീജിത്ത്, മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.