റുസ്താഖിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ പെയ്ത മഴ ശനിയാഴ്ചയും വിവിധ ഇടങ്ങളിൽ തുടരുകയായിരുന്നു. കനത്ത കാറ്റിന്റെ അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. വിവിധ ഇടങ്ങളിൽ നിറഞ്ഞൊഴുകുന്നുണ്ട്. റുസ്താഖ്, മുദൈബി, ദിമ വത്താഈൻ, സലാല എന്നിവിടങ്ങളിലാണ് സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്കും കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ദാഖിലിയ, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവതനിരകളിലുമായിരിക്കും മഴ പെയ്യുക എന്നാണറിയിച്ചിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ പത്ത് മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 18 മുതൽ 55 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗം. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും നിർദേശിച്ചു. വാദികളിൽ നീന്തരുതെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ വാദികളിൽ ഇറങ്ങാൻ അനുവദിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.