ആമിറാത്തിലെ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന ജി.സി.സി വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ
യു.എ.ഇ- ഖത്തർ മൽസരത്തിൽനിന്ന്
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഒമാന് ആദ്യ ജയം. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ സൗദിയെ 167 റണ്ണിന് തകർത്താണ് ഒമാനി വനിതകളുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 203 റൺ കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി 18.4 ഓവറിൽ 36 റണ്ണിന് എല്ലാവരും പുറത്തായി. ഒമാനുവേണ്ടി ജയധന്യ ഗുണശേഖർ 43 പന്തിൽ 66 റണ്ണെടുത്തു. രാവിലെ നടന്ന മത്സരത്തിൽ ഖത്തറിനെ 136 റൺസിന് വീഴ്ത്തിയ യു.എ.ഇ രണ്ടാം ജയം കുറിച്ചു . ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 52 പന്തിൽ 96 റണ്ണടിച്ച റിനിത രജിത്തിന്റെ ബാറ്റിങ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 183 എന്ന ടോട്ടലിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തർ 18.4 ഓവറിൽ 47 റൺസിന് എല്ലാവരും പുറത്തായി. റിനിതയാണ് പ്ലയർ ഓഫ് ദി മാച്ച്.
വെള്ളിയാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തിൽ സൗദിക്കെതിരെ ബഹ്റൈൻ വനിതകൾ 107 റണ്ണിന്റെ ജയം കുറിച്ചു. ആദ്യം ബാറ്റുചെയ്ത ബഹ്റൈൻ 20 ഓവറിൽ മൂന്നു വിക്കറ്റിന് 196 റണ്ണടിച്ചപ്പോൾ നിശ്ചിത ഓവർ പൂർത്തിയാവുമ്പോൾ സൗദിക്ക് ഒരു വിക്കറ്റ് ശേഷിക്കെ, 89 റൺ കുറിക്കാനേ കഴിഞ്ഞുള്ളൂ. 66 പന്തിൽ സെഞ്ച്വറി കുറിച്ച (107 നോട്ടൗട്ട്) ബഹ്റൈന്റെ ദീപിക രസംഗികയാണ് പ്ലയർ ഓഫ് ദി മാച്ച്. ഞായറാഴ്ച കളിയില്ല.
തിങ്കളാഴ്ച രാവിലെ ഒമാൻ ബഹ്റൈനെയും ഖത്തർ സൗദിയെയും കുവൈത്ത് യു.എ.ഇയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.