ന്യൂയോർക്കിൽ നടന്ന ജി.സി.സി-ഫ്രാൻസ് യോഗത്തിൽനിന്ന്
മസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിലുള്ള സംയുക്ത മന്ത്രിതലയോഗത്തിൽ ഒമാൻ പങ്കെടുത്തു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് യോഗത്തിൽ ഒമാനെ പ്രതിനിധീകരിച്ചത്. ഒമാനും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്തിടെ സുരക്ഷ, വ്യാപാരം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഈ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചതായും പൊതു താൽപര്യങ്ങൾ മുൻനിർത്തി ഗൾഫ്-ഫ്രഞ്ച് സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഷയം ഒരു പ്രധാന അജണ്ടയായി ഉയർത്തിക്കാട്ടിയ അദ്ദേഹം, ഇത് അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമാണെന്ന് ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഫ്രാൻസിന്റെ അംഗീകാരത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. സമാധാന പ്രക്രിയയുടെ വിശ്വാസ്യത തിരികെ കൊണ്ടുവരാൻ പ്രായോഗികവും കൃത്യവുമായ നടപടികൾ അനിവാര്യമാണെന്നും സയ്യിദ് ബദർ പറഞ്ഞു.
ആക്രമണം അവസാനിപ്പിച്ച് ഫലസ്തീൻ ജനതയെ സംരക്ഷിക്കണം. അവരുടെ സ്വയംനിർണയാവകാശവും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന ഒരു യഥാർഥ രാഷ്ട്രീയ പാതയും സ്ഥാപിക്കണം. ഫലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്രസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സയ്യിദ് ബദർ ചൂണ്ടിക്കാട്ടി. പരസ്പര ആശങ്കകൾ പരിഹരിച്ചും വിശ്വാസം ഊട്ടിയുറപ്പിച്ചുമുള്ള ക്രിയാത്മകമായ സംവാദത്തിലൂടെ മാത്രമേ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ സാധിക്കൂ. ആണവനിർവ്യാപനം, സമുദ്ര സുരക്ഷ, പ്രാദേശിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജി.സി.സി പങ്കാളികളോടൊപ്പം ഒമാൻ ആശയവിനിമയ ചാനലുകൾ തുറക്കാനും സംഘർഷങ്ങൾ കുറക്കാനും നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഗൾഫ്-ഫ്രഞ്ച് പങ്കാളിത്തം യഥാർഥ ഫലങ്ങളും പ്രായോഗിക സഹകരണവും ഉണ്ടാക്കുമ്പോൾ മാത്രമേ അതിന് മൂല്യമുണ്ടാവൂയെന്ന് അദ്ദേഹം വ്യകത്മാക്കി. ഫലസ്തീൻ ജനത അനുഭവിക്കുന്ന അനീതിയും ദുരിതവുമാണ് ഇന്ന് മേഖല നേരിടുന്ന ഏറ്റവും അടിയന്തരമായ വെല്ലുവിളിയെന്നും ഇത് പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.