മസ്കത്ത്: റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർറിസോഴ്സസ് ഡയറക്ടറേറ്റ് ജനറലും ജുസൂർ ഫൗണ്ടേഷനും കൈകോർത്തപ്പോൾ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഫലജുകൾക്ക് പുതുജീവൻ. സൊഹാർ വിലായത്തിലെ അൽ ജിൽ, അൽ ഖബായീൽ ലിവ വിലായത്തിലെ അൽ സബ്ക എന്നീ ഫലജുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഇതോടെ, ഇവയിലെ ജലമൊഴുക്ക് പൂർവ സ്ഥിതിയിലായിട്ടുണ്ട്.
പുരാതന ജലസേചന സമ്പ്രദായമായ ഫലജുകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും മുൻനിർത്തിയാണ് മുനിസിപ്പാലിറ്റീസ് ഡയറക്ടറേറ്റ് നവീകരണ ജോലികൾക്ക് മുന്നിട്ടിറങ്ങിയത്. സൊഹാർ അലൂമിനിയം, ഒാർപിക്, വെയിൽ എന്നീ കമ്പനികൾ ചേർന്ന് രൂപവത്കരിച്ച അൽ ജുസൂർ ഫൗേണ്ടഷൻ ആണ് ഇതിന് വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കിയത്.
ജലസ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ഫലജുകൾ നവീകരിച്ചതെന്ന് റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടറേറ്റിലെ വാട്ടർ റിസോഴ്സസ് വിഭാഗം മേധാവി അലി ബിൻ ഹമദ് അൽ ഗുഫൈലി പറഞ്ഞു.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ വിധത്തിലുള്ള ജലവിതരണ പദ്ധതികൾക്കും അൽ ജുസൂർ ഫൗണ്ടേഷെൻറ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ ജനങ്ങൾ തങ്ങളുടെ തോട്ടങ്ങളിലെ ജലസേചനത്തിന് ആശ്രയിക്കുന്ന പുരാതനവും പ്രധാനപ്പെട്ടതുമായ ജലസ്രോതസ്സാണ് ഫലജുകൾ. ജീവിതവുമായി ഏറെ ചേർന്നു നിൽക്കുന്നതിനാൽ ഫലജുകൾക്ക് വലിയ പ്രാധാന്യമാണ് ഒമാനികൾ കൽപിക്കുന്നത്. മലകളുടെയും താഴ്വരകളുടെയും ഭൗമശാസ്ത്രപരമായുള്ളതടക്കം പ്രത്യേകതകൾ നിമിത്തം വിവിധ തരം ഫലജുകളാണ് ഒമാനിൽ കണ്ടുവരുന്നത്. താഴ്വരകളുടെ ഉപരിതലത്തിലെയും ഉപരിതലത്തിന് താഴെയുമുള്ള ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ഗൈലി ഫലജുകൾ, ചുട്-തണുപ്പ് അരുവികളെ ആശ്രയിച്ചുള്ള െഎനിയ ഫലജുകൾ, ഭൂഗർഭ ജലസ്രോതസ്സുകളെ ആശ്രയിച്ചുള്ള ദാവൂദി ഫലജുകൾ എന്നിവയാണ് അവ. മൂന്നു തരം ഫലജുകളും കണ്ടുവരുന്നുണ്ടെങ്കിലും ഗൈലി വിഭാഗത്തിലുള്ളവയാണ് വടക്കൻ ബാത്തിന ഗവർണറേറ്റിൽ കൂടുതലായി ഉള്ളത്. ജുസൂർ ഫൗണ്ടേഷനെ പോലുള്ള കൂട്ടായ്മകൾ ഫലജുകളുടെ നവീകരണത്തിനും ശുചീകരണത്തിനുമെല്ലാം ഡയറക്ടറേറ്റുമായി സഹകരിച്ചുവരുന്നുണ്ടെന്ന് അലി അൽ ഗുഫൈലി പറഞ്ഞു.
ഉമ്മു അൽ ഫലജിൽനിന്ന് തുടങ്ങി അൽ ഇഹ്ത്തിയാജ് മേഖല വരെ 5400 മീറ്റർ നീളമുള്ളതാണ് അൽ ഖബായീൽ ഫലജ്. 86 ഏക്കറിലായി 25,000 ഇത്തപ്പനകൾക്ക് വെള്ളമെത്തിക്കുന്ന ഫലജിെൻറ 125 മീറ്റർ ഭാഗമാണ് നവീകരിച്ചത്. 25,000 റിയാലാണ് ഇതിനായി ചെലവഴിച്ചത്. 1500 മീറ്റർ നീളമുള്ള അൽ ഫലജിൽ നിന്ന് ഏഴായിരം ഇൗത്തപ്പനകൾക്കാണ് വെള്ളമെത്തിക്കുന്നത്. 560 മീറ്റർ നവീകരിക്കാൻ വിനിയോഗിച്ചതാകെട്ട 48,000 റിയാലാണ്. 2350 മീറ്റർ നീളമുള്ള അൽ സബ്കയുടെ നവീകരണത്തിന് 45,000 റിയാലും ചെലവഴിച്ചതായി അലി അൽ ഗുഫൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.