മസ്കത്ത്: വ്രതവിശുദ്ധിയുടെ പൂർണതയിൽ വിശ്വാസി സമൂഹം ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കും. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടതിനെ തുടർന്ന് റമദാൻ 29 പൂർത്തിയാക്കി വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഒൗഖാഫ്-മതകാര്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലും ഇന്നുതന്നെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
പൊള്ളുന്ന വെയിലിലും പൊരിയുന്ന ചൂടിലും ആറ്റിയെടുത്ത വ്രതശുദ്ധിയുടെ ആത്മ ബലവുമായി തക്ബീർ ധ്വനികളോടെ വിശ്വാസികൾ ഇന്ന് പുലർച്ചെ ഇൗദ്ഗാഹുകളിലേക്കും ഇൗദ് മുസല്ലയിലേക്കും നീങ്ങും. വിശപ്പും ദാഹവും താളിച്ച് കാച്ചിയെടുത്ത വ്രതശുദ്ധിയുടെ പകലറ്റങ്ങളും നീണ്ട നമസ്കാരത്തിെൻറയും പ്രാർഥനയുടെയും ഉറക്കമില്ലായ്മയുടെയും രാവറ്റങ്ങളും പിന്നിട്ട് ആത്മാവിെൻറ ക്ലാവുകൾ കഴുകി തെളിച്ചമാക്കിയാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പിൽ വന്ന കറകൾ മായ്ക്കാൻ ഫിത്ർ സകാത്ത് നൽകിയാണവർ നമസ്കാരത്തിന് എത്തുക. പെരുന്നാൾ മുസല്ലകളിൽ ഇരുന്നവർ കഴിഞ്ഞുപോയ പുണ്യങ്ങളുടെ പൂക്കാലത്തെ വിലയിരുത്തും. വിശപ്പും ദാഹവും സഹിച്ചതും ഉറക്കമിളച്ചതും ആരാധന നടത്തിയതും ദൈവത്തിെൻറ പുസ്തകത്തിൽ രേഖപ്പെടുത്തണമെന്ന് പ്രാർഥിക്കും.
കഴിഞ്ഞ ഒരു മാസം വിശ്വാസികൾക്ക് റമദാൻ ചിട്ടയായിരുന്നു. മിനിറ്റുകൾക്കും മണിക്കൂറുകൾക്കും റമദാൻ താളമായിരുന്നു. ഒരായുസ്സിന് മുഴുവൻ വെളിച്ചമേകാൻ കെൽപുള്ള പരിശീലന കളരിയായിരുന്നു അത്. നാഥനുവേണ്ടി നീണ്ട പകലുകളിൽ വറ്റിവരണ്ട തൊണ്ടയും വിശന്നൊട്ടിയ വയറുമായി ജീവിതം സമർപ്പിക്കുകയായിരുന്നു അവർ. നിന്നു നീരുവന്ന പാദങ്ങളും ചുടുബാഷ്പമൊഴുകുന്ന നയനങ്ങളുമായി രാവുകളിൽ പാപമോചന പ്രാർഥന നടത്തുകയായിരുന്നു. ദാനധർമങ്ങളുടെ നിറവിൽ അവർ സ്വത്തും സമ്പത്തും ശുചീകരിച്ചു.
ഒമാനിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഇൗദ്ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇൗദ്ഗാഹുകൾ മലയാളി സമൂഹത്തിെൻറ ഒത്തുചേരലിന് വേദിയാകും. പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നടത്തിയും സ്നേഹം പങ്കിട്ടുമാണ് മലയാളികൾ ഇൗദ്ഗാഹ് വിടുക. ആഘോഷത്തിെൻറ ഭാഗമായി ആശംസകൾ കൈമാറലും ഗൃഹസന്ദർശനവും നടക്കും. സ്കൂൾ അവധി തുടങ്ങിയതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോയിട്ടുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പെരുന്നാൾ ആഘോഷിക്കാൻ യു.എ.ഇയിലേക്കും യാത്ര തിരിച്ചവരുണ്ട്. യു.എ.ഇ-ഒമാൻ റോഡ് അതിർത്തികളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമെല്ലാം വാഹനങ്ങളുടെ നീണ്ട ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്. യു.എ.ഇയിൽ നിന്ന് സലാലയിലേക്ക് പെരുന്നാൾ ആഘോഷത്തിന് എത്തിയവരും ധാരാളമാണ്. പെരുന്നാളിന് നാട്ടിൽ പോകാത്തവർ ഒറ്റക്കും കൂട്ടായും സലാലയിൽ സന്ദർശനം നടത്താനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ അവധിക്കാലത്ത് സലാലയിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും ഒമാനിൽ താമസിക്കുന്ന വിദേശികളായിരിക്കും. അഞ്ചുദിവസത്തെ പെരുന്നാൾ പൊതുഅവധി തുടങ്ങിയ വ്യാഴാഴ്ച തന്നെ സലാലയിലേക്ക് യാത്ര തിരിച്ചവരും ഉണ്ട്. ‘മെകുനു’ തീർത്ത കെടുതികൾ ബഹുഭൂരിപക്ഷവും പരിഹരിച്ച് സഞ്ചാരികളെ സ്വീകരിക്കാൻ സലാലയടക്കം ദോഫാർ ഗവർണറേറ്റ് ഒരുങ്ങിക്കഴിഞ്ഞു.
ജബൽ അഖ്ദർ, വാദി ബനീ ഖാലിദ്, റാസൽ ഹദ്ദ്, വാദി ഷാബ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറും. ജുമുഅ ദിനം കൂടിയായതിനാൽ വൈകുന്നേരവും നാളെയുമൊക്കെയാകും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ. കടുത്ത ചൂടു കാരണം പാർക്കുകളിലും മറ്റും വൈകുന്നേരങ്ങളിലും രാത്രികളിലും നടക്കാറുള്ള ഒത്തുചേരലുകൾ കുറവായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.