മസ്കത്ത്: ഇബ്രാഹീം നബിയുടെ മഹാത്യാഗത്തിെൻറയും ആത്മാർപ്പണത്തിെൻറയും തുടിക്കുന്ന ഒാർമകൾ പുതുക്കി ഒമാനിലെ വിശ്വാസി സമൂഹം അത്യാഹ്ലാദപൂർവം ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിലും ഇൗദ്ഗാഹുകളിലുമായി അതിരാവിലെ മുതൽ നമസ്കാരങ്ങൾ നടന്നു. മലയാളികളുടെ നേതൃത്വത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഒരുക്കിയിരുന്നു.
പ്രവാസികൾ അവധി കഴിഞ്ഞ് തിരിച്ചെത്തിയതിനാൽ മലയാളി ഈദുഗാഹുകളിൽ ജനസാന്നിധ്യം പൊതുവെ കൂടുതലായിരുന്നു. ഇബ്റാഹീം നബിയുടെ മാതൃക മുസ്ലിം സമൂഹം ജീവിതത്തിൽ പിൻപറ്റണമെന്ന് പെരുന്നാൾ ഖുത്തുബയിൽ ഇമാമുമാർ ആഹ്വാനം ചെയ്തു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കഷ്ടതയും ദുരിതവുമനുഭവിക്കുന്ന റോഹിങ്ക്യൻ വംശജർ അടക്കമുള്ളവർക്കായി പ്രത്യേക പ്രാർഥനയും നടന്നു.
ഗാല അൽ റുസൈഖി മൈതാനത്ത് നടന്ന ഈദ്ഗാഹിന് ഖത്തീബ് കൗൺസിൽ കേരള ചെയർമാൻ ഇ.എം. മുഹമ്മദ് അമീൻ നേതൃത്വം നൽകി. മനുഷ്യത്വത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം ഖുത്തുബയിൽ ചൂണ്ടിക്കാട്ടി. മുസ്ലിംകളും സഹോദരസമുദായാംഗങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിടവുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനും ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും പെരുന്നാൾ സുദിനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉണർത്തി.
റൂവി അൽ കറാമ ഹൈപ്പർമാർക്കറ്റ് പരിസരത്ത് നടന്ന ഇൗദ്ഗാഹിന് ഹാഷിം അംഗടിമുഗളും വാദി കബീർ ഇബ്നുഖൽദൂൻ സ്കൂൾ മൈതാനിയിൽ ഷെമീർ ചെന്ത്രാപ്പിന്നിയും നേതൃത്വം നൽകി. സീബ് അൽ ആമരി പാർക്കിങ് സെൻററിൽ എം. ഇദ്രീസും ബർഖ സൂഖ് റോഡിൽ ഫജറുസ്വാദിഖും മുസന്ന ഫുട്ബാൾ സ്റ്റേഡിയത്തിൽ ജുനൈസ് വണ്ടൂരും ഖദറ അൽ ഹിലാൽ ഫുട്ബാൾ മൈതാനിയിൽ എ.ആർ നദ്വിയും ഫലജ് ഹൈപ്പർ മാർക്കറ്റ് പാർക്കിങ്ങിൽ ഷഫീഖ് കോട്ടയവും ബൂഅലി അൽ വഹ്ദ സ്റ്റേഡിയം മൈതാനിയിൽ റഹ്മത്തുള്ള മഗ്രിബിയും സൂറിൽ ഇ.യാസിറും നിസ്വ അൽ നസർ ഫുട്ബാൾ മൈതാനിയിൽ കെ.വി സാദിഖ് മൗലവിയും സലാല ദോഫാർ ക്ലബ് ഗ്രൗണ്ടിൽ കെ. ഷൗക്കത്തലി മാസ്റ്ററും പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
നമസ്കാരാനന്തരം വിശ്വാസികൾ പരസ്പരം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയശേഷമാണ് ഇൗദ്ഗാഹുകളിൽനിന്ന് പിരിഞ്ഞത്.
ബലിപെരുന്നാളിെൻറ മുഖ്യഭാഗമായ മൃഗ ബലിയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നു. ബലിക്ക് അറവുശാലകളിൽ വിപുലമായ സൗകര്യങ്ങളാണ് നഗരസഭാ അധികൃതർ ഒരുക്കിയത്. കേരളത്തിലും വെള്ളിയാഴ്ച തന്നെയായിരുന്നു പെരുന്നാളെന്നതിനാൽ നമസ്കാരത്തിന് ശേഷം നാട്ടിലേക്ക് വിളിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം പെരുന്നാൾ ആശംസകൾ നേർന്നു. കുടുംബമായി താമസിക്കുന്നവർ ഉച്ചഭക്ഷണത്തിന് സുഹൃത്തുക്കളെയും മറ്റും ക്ഷണിച്ചിരുന്നു. ജുമുഅ ദിവസം കൂടിയായിരുന്നതിനാൽ വൈകുന്നേരത്തോടെയാണ് ആളുകൾ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും എത്തിയത്.
പതിവിലും ഉയർന്ന ചൂടാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഒമാെൻറ വിവിധ വിലായത്തുകളിൽ പരമ്പരാഗത പെരുന്നാൾ ആഘോഷ പരിപാടികളും നടന്നു. മനാ വിലായത്തിൽ നടന്ന അശ്വാഭ്യാസ പ്രകടനം വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്. പൈതൃക-സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ വിവിധ ഗവർണറേറ്റുകളിൽ നാടകവും സംഘടിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പലരും സലാലയിലേക്കും വാദി ബനീ ഖാലിദ്, വാദി ഷാബ്, ജബൽ അഖ്ദർ, ജബൽ ഷംസ്, റാസ് അൽ ജിൻസ് അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര പുറപ്പെട്ടു. യു.എ.ഇയിൽനിന്ന് ഖത്തറിൽ നിന്നുമെല്ലാം നിരവധി കുടുംബങ്ങളാണ് ഇക്കുറി ഒമാനിൽ െപരുന്നാളാഘോഷിക്കാൻ എത്തിയത്. വാദി ബനീ ഖാലിദിൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടായിരത്തിലധികം സന്ദർശകർ എത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.