മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് യമെൻറ ഭാഗമായ സൊക്കോത്ര ദ്വീപിൽ ബുധനാഴ്ച രാത്രി ആഞ്ഞടിച്ചു. 17 പേരെ കാണാതാവുകയും നൂറുകണക്കിനാളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റായാണ് സൊക്കോത്രയിൽ അടിച്ചത്. ഇത് കൂടുതൽ ശക്തിയാർജിച്ചാകും ഇന്ന് ഒമാനിലേക്ക് എത്തുക. കാണാതായവർ സഞ്ചരിച്ച രണ്ടു ബോട്ടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങുകയായിരുന്നു. മൂന്നു വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തതായി സൊക്കോത്ര ഗവർണർ റംസി മഹ്റൗസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
200ലധികം കുടുംബങ്ങൾ താമസസ്ഥലങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. കപ്പലുകൾ മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ചില ഗ്രാമങ്ങളിലേക്ക് ചെന്നെത്താൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. യമെൻറ കരഭാഗത്തുനിന്ന് 350 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് സൊക്കോത്ര. യമെൻറ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ സൊക്കോത്രയെ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2015ൽ ചപല ചുഴലിക്കൊടുങ്കാറ്റ് സൊക്കോത്രയിലും തെക്കൻ യമനിലും വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.