തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടർന്ന് മത്ര സൂഖിൽ വെള്ളം കയറിയപ്പോൾ
ബിപോർജോയ് ചുഴലിക്കാറ്റ്; ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുൽത്താനേറ്റിൽനിന്ന് 770 കി.മീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം. ഇന്ത്യ, പാകിസ്താൻ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജൂൺ 15ന് ഇന്ത്യയുടെ ഗുജറാത്ത്, പാകിസ്താന്റെ കറാച്ചി എന്നീ പ്രദേശങ്ങളുടെ കര തൊടാൻ സാധ്യതയുണ്ട്.
സുൽത്താനേറ്റിൽ ഇത് നേരിട്ട് ഒരു സ്വാധീനവും ചെലുത്തില്ല എന്നും അധികൃതർ വ്യക്തമാക്കി.അതേസമയം, കാറ്റിന്റെ പരോക്ഷമായ സ്വാധീനഫലമായി ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ശർഖിയ അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ മൂന്നുമുതൽ ആറു മീറ്റർ വരെ ഉയർന്നേക്കാം. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽവെള്ളം കയറാനുള്ള സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കടൽ പ്രക്ഷുബ്ധം; തിരകള്‍ മത്ര സൂഖിലേക്ക് കയറി
മത്ര: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ദുര്‍ബലമാവുകയും ഒമാന്‍ തീരത്തുനിന്ന് പാകിസ്താന് തീരത്തേക്ക് അകലുകയും ചെയ്തെങ്കിലും ഒമാനിലെ ചില ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി. ചൊവ്വാഴ്ച വൈകീട്ട് മത്ര കോര്‍ണീഷില്‍ തിരമാലകള്‍ പതിവിലും കൂടുതലായി ആഞ്ഞടിക്കുകയും സൂഖിലേക്ക് കയറുകയും ചെയ്തത് പരിഭ്രാന്തിയുണ്ടാക്കി.തിരകള്‍ക്കൊപ്പം കടല്‍ മാലിന്യങ്ങളും സൂഖിനകത്തേക്ക് കയറിവന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.