മസ്കത്ത്: രാജ്യത്ത് നടക്കുന്ന കോവിഡ് പരിശോധനകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുേമ്പാൾ ദിവസവും ശരാശരി 24 ശതമാനം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി. വരും ദിവസങ്ങളിൽ ഇൗ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഒമാൻ ടെലിവിഷനോട് പറഞ്ഞു. തിങ്കളാഴ്ചകളിൽ രോഗബാധിതരുടെ നിരക്ക് പൊതുവെ ഉയരാറാണ് പതിവ്. സ്വകാര്യ ആശുപത്രികളിൽ ഭൂരിപക്ഷത്തിലും വാരാന്ത്യങ്ങളിൽ പരിശോധനകൾ നടക്കാറില്ല. ഇങ്ങനെ കൂട്ടിവെച്ച പരിശോധനകൾ ഞായറാഴ്ചകളിലാണ് നടക്കാറുള്ളത്. ഞായറാഴ്ച നടന്ന 6173 പരിശോധനകളിൽ 2192 എണ്ണവും സ്വകാര്യ മേഖലയിലാണ് നടന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ കൂടുതലായി രോഗ പരിശോധനക്ക് അയക്കുന്നുണ്ടെന്നും അൽ അബ്രി പറഞ്ഞു.
കോവിഡ് സൈറോളജിക്കൽ സർവേക്ക് തുടക്കമായതായും സർവേയിലെ കണ്ടെത്തലുകൾ സ്കൂളുകളും മസ്ജിദുകളും തുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളാൻ സർക്കാരിന് തുണയാകുമെന്ന് അൽ അബ്രി പറഞ്ഞു. വിവിധ പ്രായപരിധികളിലുള്ളവരുടെ രോഗ വ്യാപനത്തിെൻറ തോതും വിലയിരുത്താനാകും.
കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങൾ കൈകൊള്ളാനും സഹായിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്ന പക്ഷം മരുന്ന് ഏത് പ്രായക്കാർക്ക് നൽകണം, ആവശ്യമായി വരുന്ന അളവ് തുടങ്ങിയ കാര്യങ്ങളിൽ ധാരണയിലെത്താനും സർവേയിലെ കണ്ടെത്തലുകൾ വഴി സർക്കാരിന് കഴിയുമെന്ന് അൽ അബ്രി പറഞ്ഞു.
നാല് ഘട്ടങ്ങളിലായി 20000 സാമ്പിളുകൾ ശേഖരിക്കും. മറ്റ് ഗവർണറേറ്റുകളെ അപേക്ഷിച്ച് മസ്കത്തിൽ നിന്ന് ഇരട്ടി രക്ത സാമ്പിളുകൾ ശേഖരിക്കും. ഉയർന്ന ജനസാന്ദ്രതയടക്കം കാരണങ്ങളാലാണ് ഇതെന്ന് അൽ അബ്രി പറഞ്ഞു. ദേശീയ സ്ഥിതി വിവര കേന്ദ്രം നൽകുന്ന ജനസംഖ്യ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേയിൽ പെങ്കടുക്കേണ്ടവരെ തെരഞ്ഞെടുക്കുക. കോവിഡ് ആൻറിബോഡി പരിശോധനക്കായി രക്ത സാമ്പിളുകളുടെ ശേഖരണത്തിന് ഒപ്പം രോഗലക്ഷണങ്ങളുടെ വിവരങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ച് നൽകുകയും വേണം. മഹാമാരിയുടെ സാഹചര്യമനുസരിച്ച് ചിലപ്പോൾ ആറു മാസത്തിനുള്ളിൽ മറ്റൊരു സർവേ കൂടി ആവശ്യം വന്നേക്കുമെന്ന് അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.