മസ്കത്ത്: കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ വർക്കേഴ്സ് യൂനിയെൻറ വാർഷിക റിപ്പോർട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികൾക്കാണ് കഴിഞ്ഞവർഷം പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. 120 കമ്പനികളിൽനിന്നാണ് ഇത്രയുംപേരെ പിരിച്ചുവിട്ടത്.
ആഗോളതലത്തിൽ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടർന്ന് വാണിജ്യപ്രവർത്തനങ്ങൾ അടച്ചതുമാണ് തൊഴിൽ നഷ്ടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 1971 പരാതികളാണ് കഴിഞ്ഞവർഷം ലഭിച്ചത്. ഇതിൽ വ്യക്തിഗതവും കൂട്ടായുമുള്ള പരാതികളുണ്ട്. തൊഴിലാളികളെ പിന്തുണച്ച് 34 നിയമ നോട്ടീസുകൾ തയാറാക്കിയതായും ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ വർക്കേഴ്സ് യൂനിയൻ റിപ്പോർട്ടിൽ പറയുന്നു.
70,000ത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന 300ലധികം കമ്പനികൾ ഒമാനികളെ പിരിച്ചുവിടുന്നതിനും വേതനം കുറക്കുന്നതിനുമുള്ള അനുമതിക്കായി തൊഴിൽ മന്ത്രാലയത്തെ സമീപിച്ചതായി വകുപ്പ് മന്ത്രി ഡോ.മഹദ് ബിൻ സൈദ് ബഉൗവിൻ ജനുവരിയിൽ അറിയിച്ചിരുന്നു. പിരിച്ചുവിടൽ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് മന്ത്രാലയം നടത്തിയ ചർച്ചയിൽ ചില കമ്പനികൾ അനുകൂല തീരുമാനമെടുത്തിരുന്നു.
അതേസമയം, രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 14 ശതമാനത്തിെൻറ കുറവാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത്. സ്വകാര്യ മേഖലയിൽ 11.48 ലക്ഷം വിദേശികളാണ് ഇപ്പോൾ തൊഴിലെടുക്കുന്നത്.സുൽത്താൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയ സാമ്പത്തിക ഉത്തേജന പാക്കേജ് സമ്പദ്ഘടനയിൽ ഉണർവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും ബിസിനസുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.