മസ്കത്ത്: ഞായറാഴ്ച വടക്കൻ ഗവർണറേറ്റുകളിൽ ഉണ്ടായ മഴയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു. സുഹാർ വിലായത്തിലാണ് തങ്ങളുടെ ജീവനക്കാരൻ ജോലിക്കിടെ മരിച്ചതെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. ന്യൂനമർദത്തെ തുടർന്നുള്ള മഴ ആരംഭിച്ച വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച ഉച്ച വരെ 52 രക്ഷാ അഭ്യർഥനകളോടാണ് സിവിൽ ഡിഫൻസ് പ്രതികരിച്ചത്. 11 കേസുകൾ വാദികളിലെ മലവെള്ളപ്പാച്ചിലിൽ വാഹനങ്ങൾ കുടുങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു. എട്ടു തീപിടിത്തങ്ങളും ആംബുലൻസ് സേവനം വേണ്ടിവന്ന 29 കേസുകളും ഉണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ഞായറാഴ്ച ബാത്തിന ഗവർണറേറ്റിലെ വാദിയിൽനിന്ന് രണ്ടുപേരെ രക്ഷിച്ചു. മസ്കത്തിൽ വാഹനങ്ങൾ വെള്ളപ്പാച്ചിലിൽ കുടുങ്ങിയതടക്കമുള്ള സംഭവങ്ങളിലായി അഞ്ചുപേരെ രക്ഷിച്ചു. ഹമരിയ, ദാർസൈത്ത്, അൽ ഖുവൈർ, ഖുറം എന്നിവിടങ്ങളിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സുഹാറിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിലുള്ളയാളെ രക്ഷിക്കാൻ എത്തിയ സിവിൽ ഡിഫൻസ് വാഹനം ഒഴുക്കിൽ പെടുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൗ സംഭവത്തിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും രക്ഷിച്ചയാൾക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. റുസ്താഖ് അടക്കം ബാത്തിന ഗവർണറേറ്റിെൻറ ഭാഗങ്ങളിലും മുസന്ദം, കസബ് പ്രദേശങ്ങളിലും തിങ്കളാഴ്ചയും ശക്തമായ മഴ പെയ്തു.
ഞായറാഴ്ച രാത്രി പെയ്ത ഇടിയോടെയുള്ള ശക്തമായ മഴയിൽ വ്യാപക നാശമാണ് ഉണ്ടായത്. നിരവധി കാറുകൾ ഒഴുകിപ്പോയി. വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗവർണറേറ്റിെൻറ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്ക് ഏറെ സമയം നീണ്ടുനിന്നു. വിവിധ ഭാഗങ്ങളിലായി ഗതാഗത സിഗ്നലുകൾ തകരാറിലായി. തകരാറിലായ സിഗ്നലുകളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസിെൻറ സാന്നിധ്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.