മസ്കത്ത്: കുടിശ്ശിക ഫീസടച്ചില്ലെങ്കിൽ സി.ബി.എസ്.ഇ രജിസ്ട്രേഷൻ സാധ്യമാകില്ലെന്ന മുന്നറിയിപ്പുമായി ദാർസൈത്ത് ഇന്ത്യൻ സ്കൂൾ സർക്കുലർ. ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള സി.ബി.എസ്.ഇ രജിസ്ട്രേഷൻ സംബന്ധിച്ച സർക്കുലറിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
സി.ബി.എസ്.ഇ നിയമപ്രകാരം ഒമ്പതാം ക്ലാസ് മുതൽ ഒാരോ വർഷവും ബോർഡിൽ രജിസ്ട്രേഷൻ നടത്തണം. ഒമ്പത്, 11ാം ക്ലാസ് വിദ്യാർഥികൾ രജിസ്ട്രേഷൻ ഫീസായി നാല് റിയാലാണ് നൽകേണ്ടത്. പത്താം ക്ലാസ് വിദ്യാർഥികൾ രജിസ്ട്രേഷൻ, പരീക്ഷാ ഫീസ് ഇനത്തിൽ 70 റിയാലും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ 77 റിയാലുമാണ് അടക്കേണ്ടതെന്ന് ആക്ടിങ് പ്രിൻസിപ്പൽ ഒപ്പിട്ട സർക്കുലറിൽ പറയുന്നു. സർക്കുലറിൽ അനുബന്ധ നിർദേശമായാണ് രജിസ്ട്രേഷന് മുമ്പ് ആഗസ്റ്റ് വരെ കുടിശ്ശികയുള്ള ഫീസ് അടച്ചതായി ഉറപ്പാക്കണമെന്ന് പറഞ്ഞിട്ടുള്ളത്.
സർക്കുലറിനെതിരെ രക്ഷാകർത്താക്കളിൽനിന്ന് വ്യാപക പ്രതിഷേധമാണ് ഉള്ളത്. കാപിറ്റൽ മേഖലയിലേതടക്കം മറ്റൊരു ഇന്ത്യൻ സ്കൂളിലും ഉണ്ടാകാത്ത സമീപനമാണ് ഇതെന്ന് രക്ഷാകർത്താക്കൾ പറയുന്നു. കോവിഡ് സാഹചര്യത്തിൽ പ്രത്യേക ഫീസിളവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്കൂൾ ബോർഡ് നൽകിയ ഇളവുകൾ കൂടാതെ കോവിഡ് സാഹചര്യം പരിഗണിച്ച് രക്ഷിതാക്കളുടെ ഭാരം കുറക്കുന്നതിനായി മബേല, മുലദ, സൂർ ഇന്ത്യൻ സ്കൂളുകൾ പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ട്. സമാന രീതിയിലുള്ള ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ സ്കൂൾ അധികൃതരുമായി സംസാരിച്ചിട്ടും തീരുമാനം വൈകുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് തങ്ങളിൽ ഭൂരിപക്ഷമെന്നും രക്ഷിതാക്കൾ പറയുന്നു. നിശ്ചിത തീയതിക്കകം ഫീസടക്കുന്നവർക്ക് പൊതുവായുള്ള ഇളവ് പ്രഖ്യാപിക്കണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പ്രത്യേക ഇളവ് നൽകുകയും വേണം. ഇൗ ആവശ്യങ്ങളോട് സ്കൂൾ അധികൃതർ മുഖം തിരിച്ച് നിൽക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
അതേസമയം സർക്കുലറിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ പറയുന്നു. രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള സർക്കുലറാണ് ഇതെന്നാണ് മനസ്സിലാക്കുന്നതെന്ന് ബോർഡ് പ്രതിനിധി പറഞ്ഞു. ഫീസടക്കണമെന്ന ആവശ്യത്തോട് പല രക്ഷിതാക്കളും പ്രതികരിക്കാത്ത സാഹചര്യമുണ്ട്. ഫീസടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്കൂൾ മാനേജ്മെൻറിനെ സമീപിച്ചാൽ ഇളവ് ലഭിക്കുമെന്നും ബോർഡ് പ്രതിനിധിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.