മസ്കത്ത്: മരുഭൂമികളും ഹിമപാളികളും മലകളും താണ്ടി മുഷ്താഖിെൻറ ബൈക്ക് യാത്രകൾ തുടരുന്നു. അബൂദബിയിൽനിന്ന് സലാലവരെ ബൈക്കിൽ യാത്ര പൂർത്തിയാക്കി കണ്ണൂർ സ്വദേശി മുഷ്താഖ്. അബൂദബിയിൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ വർക്ക്ഷോപ് മാനേജറായി ജോലിചെയ്യുന്ന ഇദ്ദേഹം മസ്കത്തിലെത്തി. ഇന്ന് രാവിലെ അബൂദബിയിലേക്ക് തിരിക്കും. യാത്ര പര്യവസാനിക്കുേമ്പാൾ ആറു ദിവസംകൊണ്ട് മൂവായിരത്തിലധികം കിലോമീറ്ററാകും ഇൗ കണ്ണൂർ കീച്ചേരി സ്വദേശി പിന്നിടുക.
2005 മോഡൽ യമഹ ഡൈവേർഷൻ എസിൽ ആണ് യാത്ര. കല്യാശേരി കീച്ചേരിയിൽ മുഹമ്മദ് കുഞ്ഞിയുടെയും ബുഷ്റയുടെയും മകനായ മുഷ്താഖിന് ഇരുചക്ര വാഹന യാത്ര ഹരമാണ്. 2015ൽ കണ്ണൂരിൽ നിന്ന് കശ്മീരിലെ ലേയിലേക്ക് ഒമ്പതിനായിരം കിലോമീറ്റർ മോട്ടോർ സൈക്കിളിൽ താണ്ടിയിട്ടുണ്ട്. ചെറിയ പെരുന്നാൾ അവധി അവിസ്മരണീയമാക്കുന്നതിനാണ് ഗൾഫിലെ കേരളമായ സലാലയിലേക്ക് ബൈക്ക് യാത്രക്ക് പദ്ധതിയിട്ടതെന്ന് മുഷ്താഖ് പറയുന്നു. പെരുന്നാൾ തേലന്നാണ് അബൂദബിയിൽനിന്ന് യാത്ര പുറപ്പെട്ടത്.
ഹഫീത്ത് അതിർത്തി വഴി രാത്രി ഇബ്രിയിൽ എത്തി. അവിടെയുള്ള സഹോദരങ്ങൾക്ക് ഒപ്പമായിരുന്നു ചെറിയ പെരുന്നാൾ ആഘോഷം. വെള്ളിയാഴ്ച വൈകുന്നേരം സലാലയിലേക്ക് പുറപ്പെട്ടു. രാത്രി മുഴുവൻ വാഹനമോടിച്ചതായി മുഷ്താഖ് പറഞ്ഞു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് തുംറൈത്ത് എത്തുന്നതിന് മുമ്പ് ടെൻറടിച്ച് രണ്ട് മണിക്കൂർ വിശ്രമിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് സലാലയിലെത്തി. രണ്ട് ദിവസം സലാലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദശിച്ചു. ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസം. ഒമാനിൽ കണ്ടുമുട്ടിയവർക്കെല്ലാം സ്നേഹവും കരുതലുമായിരുന്നെന്ന് മുഷ്താഖ് പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് സലാലയിൽനിന്ന് മടങ്ങിയത്.
രാത്രി പത്തരയോടെ മസ്കത്തിൽ ബന്ധുവിെൻറ താമസ സ്ഥലത്ത് എത്തി. ആദ്യകാലത്ത് സാഹസിക യാത്രകളോട് വീട്ടുകാർക്ക് എതിർപ്പായിരുന്നെന്ന് മുഷ്താഖ് പറയുന്നു. ഇപ്പോൾ പലയിടങ്ങളിലും വിജയകരമായി പോയി വന്നതിനാൽ എതിർപ്പുകൾ നേർത്തിട്ടുണ്ട്. 2009 മുതൽ യു.എ.ഇയിൽ ജോലിചെയ്യുന്ന മുഷ്താഖിന് ട്രെയിലർ ഉൾപ്പെടെ ഹെവി ലൈസൻസും ഉണ്ട്. യു.എ.ഇ നിരവധി തവണ ബൈക്കിൽ ചുറ്റിയിട്ടുണ്ട്. കശ്മീർ യാത്രക്കുശേഷമുള്ള രണ്ടാമത്തെ ദീർഘദൂര യാത്രയാണ് സലാലയിലേക്ക്. ഇന്ത്യയിൽ യാത്രക്ക് ഉപയോഗിക്കുന്നത് തണ്ടർ ബേർഡ് ആണ്.
ഇന്ത്യയിൽ ബൈക്ക് യാത്ര ചെയ്യുേമ്പാൾ രാത്രിയാത്രയിലെ സുരക്ഷിതത്വമില്ലായ്മയാണ് പ്രശ്നമെന്ന് മുഷ്താഖ് പറയുന്നു. അതോടോപ്പം മോട്ടോർ സൈക്കിളിെൻറ അത്യാവശ്യ അറ്റകുറ്റപ്പണികളും അറിയണം. കാരണം, ഇത്തരം ഘട്ടങ്ങളിൽ ഭാഷ വലിയപ്രതിബന്ധമാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ രാത്രി എത്ര വേണമെങ്കിലും യാത്രചെയ്യാം. ആളുകൾ ഏറെ സ്നേഹത്തോടെതന്നെ പെരുമാറുന്നു. അടുത്തതായി യു.എ.ഇയിൽനിന്ന് കുവൈത്തിലേക്ക് യാത്രക്ക് ഒരുങ്ങുകയാണ് മുഷ്താഖ്. യാത്രകളോടുള്ള ഇൗ പ്രിയത്തിന് മുഴുവൻ പിന്തുണയുമായി ഭാര്യ ഫൈറൂസയും മകൾ അലീസയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.