ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
മസ്കത്ത്: ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദാഖിലിയ ഗവർണറേറ്റ് മന വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. പത്താം വാർഷികത്തിന്റെ ഭാഗമായി യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സർഗാത്മകത, പൈതൃക പ്രതിഫലനം, പാരിസ്ഥിതിക കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രിക്സ് വെർസൈൽസ് മ്യൂസിയങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പുതുതായി തുറന്നതോ വീണ്ടും തുറന്നതോ ആയ ഏഴ് മ്യൂസിയങ്ങളുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
ഗിസയിലെ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം, വാഴ്സോയിലെ പോളിഷ് ഹിസ്റ്ററി മ്യൂസിയം എന്നിവയുൾപ്പെടെ തിരഞ്ഞെടുത്തവ ഈ വർഷത്തെ ആദ്യ മൂന്ന് സ്ഥാനങ്ങൾക്കായി മത്സരിക്കും. വിജയികളെ നവംബർ അവസാനത്തോടെ യുനെസ്കോ ആസ്ഥാനത്ത് പ്രഖ്യാപിക്കും.
ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മന വിലായത്തിൽ 2023 മാർച്ച് 13നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിനു സമർപ്പിച്ചത്. ഈ വർഷം ഇതിന്റെ ഒന്നാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്നു ഏകദേശം പത്തു മാസമാകുമ്പോഴേക്കും മൂന്നരലക്ഷത്തിലധികം ആളുകളായിരുന്നു ചരിത്ര കൗതുകങ്ങൾ തേടി ഇവിടെയെത്തിയിരുന്നത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവുമുണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിടുന്നത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെയെത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. അടക്കുന്നതിനു അരമണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്.
വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറ് വയസ്സിനു താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേമെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.