മകന്റെ വിവാഹത്തിനായി മസ്കത്തിലെത്തി; കുടുംബത്തെ സങ്കടക്കണ്ണീരിലാഴ്ത്തി പിതാവിന്റെ അപ്രതീക്ഷിത വിയോഗം

മത്ര (മസ്കത്ത്): മകന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ ഒമാനിലെ മസ്കത്തിലെത്തിയ മുൻ കാല പ്രവാസി കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം.പിക്ക് (62) അപ്രതീക്ഷിത വിയോഗം. വെള്ളിയാഴ്ച മകന്റെ വിവാഹ ചടങ്ങുകൾ മസ്കത്തിലെ അൽഖുവൈറിൽ നിശ്ചയിച്ചിരിക്കെയാണ് പിതാവിന്റെ മരണം. ഇത് കുടുംബത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

ഖുറമിലെ പെർഫ്യൂം ഷോപ്പിൽ മാനേജരായ മകൻ മാസിൻ മഹ്മൂദിന്റെ വിവാഹ ചടങ്ങിനായാണ് ബാപ്പ മഹ്മൂദും ഉമ്മ റഹ്മത്തും സഹോരിമാരായ മെഹ്റ, മാജിദ എന്നിവരും ഏതാനും ദിവസംമുമ്പ് നാട്ടിലെത്തിയത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മഹ്മൂദ് നാട്ടിൽ ചികിൽസയിൽ കഴിയുകയായിരുന്നു.

മസ്കത്തിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അസുഖം കലശലായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കഴിഞ്ഞദിവസം പെട്ടൊന്ന് നിക്കാഹ് നടത്തുകയായിരുന്നു. ആശുപത്രിയിൽ പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ മകൻ മാസിൻ വിവാഹ മഹർ വധുവിന് കൈമാറി. മലയാളി വേരുകളുള്ള മുംബൈ സ്വദേശിനിയും മസ്കത്തിൽ പ്രവാസിയുമായ സബ മുനീർ മൂസയാണ് വധു.

തന്റെ വിവാഹം പിതാവ് ഏറെ ആഗ്രഹിച്ചതായിരുന്നുവെന്ന് വേദനയോടെ മാസിൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അൽഖുവൈറിലെ വിന്ധം ഗാർഡനിലെ അൽമാലി ഹാളിൽ വെള്ളിയാഴ്ച രാത്രി നടത്താനിരുന്ന റിസപ്ഷൻ ചടങ്ങ് റദ്ദാക്കി. മസ്കത്തിലെ മത്രയിൽ 40 വർഷത്തോളം വ്യാപാരിയായിരുന്ന മഹ്മൂദ് 2022 മേയില്‍ പ്രവാസം നിര്‍ത്തി മടങ്ങിയതാണ്.

ഭാര്യ: റഹ്മത്ത്. മറ്റു മക്കൾ: മെഹ്‌റ, മാജിത. മരുമക്കൾ: അബ്ദുല്ല കെ.എസ് (അൽഐൻ), മുഷ്താഖ് (തളിപ്പറമ്പ്). മസ്കത്തിലെ ആമിറാത്തില്‍ ഖബറടക്കം നടത്തി.

Tags:    
News Summary - Arrived in Muscat for his son's wedding; father's unexpected demise leaves family in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.