മസ്കത്ത്: സൈബർ ബ്ലാക്ക്മെയ്ലിങ് കേസിൽ ഒരാളെ ആർ.ഒ.പി അറസ്റ്റ് ചെയ്തു. ബുറൈമിയിലാണ് സംഭവം നടന്നത്. പിടിയിലായ ആൾ ഏതു രാജ്യക്കാരൻ ആണെന്നത് വ്യക്തമല്ല. അപകീർത്തികരമായ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീയുടെ കൈയിൽ നിന്ന് ആറായിരം റിയാലാണ് തട്ടിയെടുത്തത്. സ്ത്രീയാണെന്നുപറഞ്ഞ് സമൂഹ മാധ്യമത്തിലൂടെ പ്രതി ഇരയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും സ്വകാര്യ ചിത്രങ്ങളടക്കം കൈമാറി. ഇതിന് ശേഷമാണ് ഭീഷണി ഉയർന്നത്. 500 റിയാൽ വെച്ച് പ്രതിമാസം നൽകണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വാട്ട്സ്ആപ്പിലൂടെയും മറ്റും ഭീഷണി രൂക്ഷമായതിനെ തുടർന്ന് സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ താമസ സ്ഥലത്ത് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയത് അടുത്തിടെയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആർ.ഒ.പി നിർദേശിച്ചു. സൈബർ ബ്ലാക്ക്മെയ്ലിങ്ങിനായുള്ള ശ്രമങ്ങളുണ്ടായാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണം. അപരിചിതർക്ക് ഒരു കാരണവശാലും സ്വകാര്യ ചിത്രങ്ങൾ അയക്കരുത്. കുട്ടികൾക്ക് സൈബർ ചതിക്കുഴികളെ പറ്റിയുള്ള അവബോധം പകർന്നുനൽകണമെന്നും ആർ.ഒ.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.