ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് വെള്ളിയാഴ്ച ആരംഭിച്ച ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ഒമാനെതിരെ റൺസ് നേടുന്ന യു.എ.ഇ താരം
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ഒമാനിൽ തുടക്കമായി. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ കുവൈത്തും യു.എ.ഇ.യും ആദ്യജയം കുറിച്ചു. ആതിഥേയരായ ഒമാൻ ആദ്യ മത്സരത്തിൽതന്നെ തോൽവി രുചിച്ചു. യു.എ.ഇയാണ് ഒമാനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 19.1 ഓവറിൽ 63 റൺസിന് ആൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ തകർത്തടിച്ച് വെറും 5.4 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി.
86 പന്ത് ശേഷിക്കെയായിരുന്നു യു.എ.ഇയുടെ ജയം. യു.എ.ഇക്കായി ഇഷ ഓസ 43 റൺസും രണ്ട് വിക്കറ്റുമായി ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ചു. രാവിലെ നടന്ന ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ 68 റൺസിനായിരുന്നു കുവൈത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തർ 16.2 ഓവറിൽ 92 റൺസിന് എല്ലാവരും പുറത്തായി. ശനിയാഴ്ച ഒമാൻ സമയം രാവിലെ 9.30ന് നടക്കുന്ന മത്സരത്തിൽ യു.എ.ഇ ഖത്തറിനെയും ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഒമാൻ സൗദിയെയും വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ബഹ്റൈൻ കുവൈത്തിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.