മസ്കത്തിന് മറക്കാനാകാത്ത രാവൊരുക്കി ‘ചെമ്മീന്‍’ 50ാം വാര്‍ഷികം

മസ്കത്ത്: സുവര്‍ണ സിനിമ ‘ചെമ്മീനി’ന്‍െറ 50ാം വാര്‍ഷികാഘോഷം മസ്കത്തിന് നല്‍കിയത് മറക്കാനാകാത്ത രാവ്. കറുത്തമ്മക്കും പരീക്കുട്ടിക്കുമൊപ്പം മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രണയാനുഭവം സമ്മാനിച്ച സിനിമയുടെ ഫ്രെയിമുകളും അല്‍ ബുസ്താന്‍ പാലസ് ഓഡിറ്റോറിയത്തില്‍ മിന്നി മറഞ്ഞപ്പോള്‍ കാഴ്ചക്കാരന് മലയാള സിനിമയുടെ സൂപ്പര്‍ഹിറ്റിന്‍െറ പുതുകാല അനുഭവമായി.  ജെ.കെ ഫിലിംസിന് വേണ്ടി ജയകുമാര്‍ വള്ളിക്കാവ് ഒരുക്കിയ വാര്‍ഷികാഘോഷത്തില്‍ കറുത്തമ്മക്കും പരീക്കുട്ടിക്കും അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന മധുവിനും ഷീലക്കും പുറമെ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയായി അഭിനയിച്ച ലത രാജുവും എത്തിയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ്, ദേശീയ അവാര്‍ഡ് നേടിയ ചിത്രം...എന്നിങ്ങനെ ബഹുമതികള്‍ ഏറെ കൈമുതലായുള്ള സിനിമയുടെ സുവര്‍ണജൂബിലിക്കായി താരങ്ങള്‍ ഒരുമിക്കുന്നതും ഇതാദ്യമാണ്.കേരളത്തെയും മലയാളത്തെയും ലോക സിനിമാ ഭൂപടത്തില്‍ രേഖപ്പെടുത്തിയ രാമു കാര്യാട്ടിന്‍െറ ചെമ്മീനുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒൗദ്യോഗികമായി ഇതുവരെ ആഘോഷ പരിപാടികള്‍ ഒന്നും നടന്നിട്ടില്ളെന്ന് നടി ഷീല പറഞ്ഞു.

മധുവിന് ശിഫ അല്‍ജസീറ ഗ്രൂപ് ചെയര്‍മാന്‍ ഡോ.കെ.ടി. റബീഉല്ല ഉപഹാരം നല്‍കുന്നു
 


കേരള സര്‍ക്കാറാണ് അത് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. സിനിമയുടെ കഥ ഇതിവൃത്തമാക്കി രൂപം നല്‍കിയ നാടകാവിഷ്കരണത്തെ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകനായ മുഹമ്മദലിയുടെ ആശയത്തിന് നാടക സംവിധായകന്‍ മഞ്ജുളനാണ് രംഗ ഭാഷ്യം പകര്‍ന്നത്. പളനി ആയി നിതീഷ് നായരും പരീക്കുട്ടിയായി റിജുറാമും കറുത്തമ്മയായി ജലജ റാണിയും അഭിനയിച്ചു.
മന്നാഡേയുടെ കാല്‍പനിക ശബ്ദത്തില്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ മുഴങ്ങുന്ന ‘മാനസ മൈന’ ഒമാനി ഗായകന്‍ മുഹമ്മദ് റാഫിയുടെ ശബ്ദത്തിലൂടെ വേദിയിലത്തെിയത് സദസ്സിനെ അമ്പരപ്പിച്ചു. സലീല്‍ ചൗധരിയുടെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന  ഒമാന്‍ സ്വദേശിയായ മുഹമ്മദ് റാഫി  മലയാളികള്‍ക്ക് പ്രിയങ്കരമായ ‘കടലേ നീലക്കടലേ... ’ കൂടി പാടിയിട്ടാണ് വേദി വിട്ടത്. ഏഷ്യാനെറ്റിലെ സംഗീത പരിപാടിയായ പാട്ടുപെട്ടിയുടെ അവതാരകന്‍ സുരേഷ് പാട്ടുപെട്ടിയാണ് അവതാരകനായി എത്തിയത്. ശിഫ അല്‍ജസീറ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല താരങ്ങള്‍ക്ക് ഒമാന്‍െറ ഭൂപടത്തില്‍ അവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫലകം നല്‍കി ആദരിച്ചു. കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.