രാജ്യത്ത് വിവിധയിടങ്ങളില്‍  ചുടുകാറ്റ്

മസ്കത്ത്: ഞായറാഴ്ച രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ ചുടുകാറ്റ് അനുഭവപ്പെട്ടു. സുവൈഖിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്, 49 ഡിഗ്രി സെല്‍ഷ്യസ്. അമിറാത്ത്, ബര്‍ക്ക, അല്‍ ഖാബൂറ, റുസ്താഖ് എന്നിവിടങ്ങളില്‍ 48 ഡിഗ്രിയായിരുന്നു ചൂട്. മസ്കത്തില്‍ 40നും 43 ഡിഗ്രിക്കുമിടയില്‍ ചൂട് ഉണ്ടായി. ബുറൈമി, ഫഹൂദ്, ഇബ്രി, ബുറൈമി എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണായതോടെ താപനിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഖുറിയാത്തില്‍ 47.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. തുടര്‍ദിവസങ്ങളില്‍ പലയിടത്തും 46 ഡിഗ്രിക്ക് മുകളില്‍ ചൂട് എത്തി. ജൂണ്‍ ഒമ്പതിനാകട്ടെ, ഖുറിയാത്തില്‍ 47.7 ഡിഗ്രി, അമിറാത്തില്‍ 46.9, ബിഡ്ബിദില്‍ 46.6, റുസ്താഖില്‍ 46.4 ഡിഗ്രി എന്നിങ്ങനെയും അനുഭവപ്പെട്ടു. 
രാജ്യത്തിന്‍െറ ഭൂരിഭാഗം സ്ഥലങ്ങളിലും അനുഭവപ്പെടുന്ന തെക്കു പടിഞ്ഞാറന്‍ കാറ്റാണ് ചുടുകാറ്റ് അനുഭവപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി താപനിലയില്‍ ആദ്യ സ്ഥാനത്ത് ഹൈമയാണ്. 
ഇവിടെ 44.1 ഡിഗ്രി ശരാശരി ചൂടാണ് അനുഭവപ്പെട്ടത്. ഫഹൂദില്‍ 43.8 ഡിഗ്രിയും മസ്കത്തില്‍ 40 ഡിഗ്രിയുമാണ് ശരാശരി ചൂട് അനുഭവപ്പെട്ടത്. സലാലയില്‍ ഖരീഫ് സീസണിലെ ആദ്യ മഴ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതോടെ താപനില 31 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.