ഇന്ധന വിലവര്‍ധന സ്വദേശികളുടെ കുടുംബ ബജറ്റിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

മസ്കത്ത്:  ഇന്ധന വിലവര്‍ധന സ്വദേശികളുടെ കുടുംബബജറ്റിനെ സാരമായി ബാധിച്ചെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ട്. ഏതാണ്ട് പകുതിയോളം പേരാണ് ജൂണില്‍ ഈ അഭിപ്രായം പങ്കുവെച്ചത്.
മേയ് മാസത്തില്‍ 28 ശതമാനം സ്വദേശികളാണ് ഈ അഭിപ്രായം പങ്കുവെച്ചത്. ജൂണിലെ ഇന്ധനവില 38 ശതമാനം പേരെ ചെറിയ തോതില്‍ മാത്രമാണ് ബാധിച്ചിട്ടുള്ളത്. വില കൂടിയത് തങ്ങളെ ഒട്ടും ബാധിച്ചിട്ടില്ളെന്ന് 17 ശതമാനം സ്വദേശികളും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. 44  ശതമാനം സ്വദേശികളാകട്ടെ തങ്ങളുടെ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം സൂപ്പര്‍ ഗ്രേഡില്‍നിന്ന് റെഗുലര്‍ ഗ്രേഡാക്കി മാറ്റിക്കഴിഞ്ഞു. പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നത് സമ്പദ് ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് 34 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
പത്തില്‍ ഏഴു സ്വദേശികള്‍ക്കും ഇന്ധനവില എല്ലാ മാസവും മാറുന്നതാണെന്ന കാര്യം അറിയാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂണിലാണ് ഇന്ധന വിലയില്‍ കുത്തനെ വര്‍ധനവുണ്ടായത്. റഗുലര്‍ പെട്രോളിന്‍െറ വില 149 ബൈസയില്‍നിന്ന് 170 ബൈസയായും സൂപ്പര്‍ ഗ്രേഡിന്‍െറ വില 161 ബൈസയില്‍നിന്ന് 180 ബൈസയായും ഡീസല്‍ വില 166 ബൈസയില്‍ നിന്ന് 185 ബൈസയുമായാണ് ഉയര്‍ത്തിയത്.
 എന്നാല്‍, ജൂലൈയില്‍ പെട്രോള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഡീസല്‍ വിലയില്‍ മൂന്നു ബൈസയുടെ വര്‍ധന മാത്രമാണ് വരുത്തിയത്. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിനായി കഴിഞ്ഞ ജനുവരി പകുതി മുതലാണ് ഒമാന്‍ ഇന്ധനത്തിന്‍െറ വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞത്. പെട്രോള്‍ വില ഉയര്‍ന്നതോടെ റെഗുലര്‍ ഗ്രേഡ് പെട്രോളിന് ആവശ്യക്കാര്‍ വര്‍ധിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
ഇരട്ടിയിലധികം ആവശ്യത്തെ തുടര്‍ന്ന് റിഫൈനറികളോട് റെഗുലര്‍ ഗ്രേഡ് പെട്രോളിന്‍െറ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ, പ്രകൃതിവാതക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.