മക്കളുടെ വളര്‍ച്ചയിലെ പങ്ക് രക്ഷിതാക്കള്‍ തിരിച്ചറിയണം –ഡോ. ഹംസ പറമ്പില്‍

മസ്കത്ത്: ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ മക്കളുടെ വളര്‍ച്ചയില്‍ തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് ഡോ. ഹംസ പറമ്പില്‍. 
പുതുതലമുറ വഴിതെറ്റാനുള്ള സാഹചര്യം ഏറെ നിലനില്‍ക്കുമ്പോള്‍ ഫലവത്തായ രക്ഷാകര്‍തൃത്വം എങ്ങനെ എന്ന പരിപാടി എറെ ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള അല്‍ അമാന ലേണിങ് സെന്‍റര്‍ മസ്കത്ത് ഘടകം സംഘടിപ്പിച്ച ‘ഇഫക്ടീവ് പാരന്‍റിങ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍ഭധാരണം മുതല്‍ തന്നെ പാരന്‍റിങ് തുടങ്ങണമെന്നാണ് മുഹമ്മദ് നബിയുടെ നിര്‍ദേശം. 
കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയുടെ ഏറ്റവും പ്രധാന കാലം മൂന്നു വയസ്സ് വരെയാണ്. 12 വയസ്സാകുന്നതോടെ തലച്ചോറിന്‍െറ വളര്‍ച്ച ഏതാണ്ട് പൂര്‍ണമാകുന്നു. ഈ സമയത്തുള്ള പാരന്‍റിങ് രീതികളാണ് കുട്ടികളുടെ വ്യക്തിത്വം നിശ്ചയിക്കുന്നത്.  ഇത്തരം തിരിച്ചറിവ് മാതാപിതാക്കള്‍ക്കുണ്ടാക്കുക എന്നതാണ് പ്രോഗ്രാമിന്‍െറ ലക്ഷ്യമെന്ന് പ്രോഗ്രാമിന് നേതൃത്വം നല്‍കിയ ഗള്‍ഫ് ഇസ്ലാഹി കോഓഡിനേഷന്‍ സെക്രട്ടറി അബ്ദുറസാഖ് കൊടുവള്ളി പറഞ്ഞു. 
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അല്‍അമാന ലേണിങ് സെന്‍റര്‍ പ്രിന്‍സിപ്പല്‍ ഷെമീര്‍ ചെന്ത്രാപ്പിന്നി, അബൂബക്കര്‍ പൊന്നാനി, സിറാജ് വടുതല എന്നിവര്‍ സംസാരിച്ചു. സി.എല്‍. സഫറുല്ല ഖിറാഅത്ത് നടത്തി. വേദി രണ്ടില്‍ കുട്ടികള്‍ക്ക് വേണ്ടി വിജ്ഞാനപ്രദമായ മത്സരങ്ങള്‍ സംഘടിപ്പിച്ചു. 
അബ്ദുറസാഖ് തിരൂര്‍, നൗഷാദ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കാസര്‍കോട് സ്വാഗതവും നൗഷാദ് മരക്കാര്‍ നന്ദിയും പറഞ്ഞു. നാന്നൂറോളം മാതാപിതാക്കള്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.